
തിരുനെല്ലി: കർക്കിടക വാവുബലി കർമ്മങ്ങളോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ഇന്ന് രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയായിരുന്ന ഒരു വയോധികയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.
കോയമ്പത്തൂർ സ്വദേശിനികളായ ജ്യോതി (47), അഞ്ജലി (33) എന്നിവരാണ് തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പിടിയിലായവർക്ക് തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലും ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ തിരക്കേറിയ സ്ഥലങ്ങളിൽ മാല മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ കൃത്യമായ ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇവർ മറ്റ് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഇവരുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടന്നുവരികയാണ്. ബലിതർപ്പണവുമായി ബന്ധപ്പെട്ട് 200 ഓളം പോലീസുകാരെയാണ് ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരുന്നത്.