ന്യൂഡൽഹി∙ ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളിൽ നിശബ്ദ കാഴ്ചക്കാരായി നിന്നാലോ, മരുമകളെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ലെങ്കിലോ ഭർതൃവീട്ടുകാർക്കെതിരെ ക്രൂരതയ്ക്കോ സ്ത്രീധന പീഡനത്തിനോ ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം പെരുമാറ്റം ധാർമികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും അത് ഒരു ക്രിമിനൽ കുറ്റമായി മാറുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യക്തമായ തെളിവുകളോ പ്രത്യേക കുറ്റകൃത്യങ്ങളോ ഇല്ലാതെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമെതിരെ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ.സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കുടുംബാംഗങ്ങൾ ഭർത്താവിനെ പിന്തുണച്ചതോ, തർക്കങ്ങളിൽ ഇടപെടാത്തതോ, പരാതിക്കാരിയോട് ഭർതൃവീട്ടിൽ ഒത്തുപോവാൻ ഉപദേശിച്ചതോ ആയ വെറും ആരോപണങ്ങൾ കൊണ്ട് മാത്രം ക്രിമിനൽ കുറ്റം നിലനിൽക്കില്ല. ചില ബന്ധുക്കൾ കാഴ്ചക്കാരായി തുടരുകയോ പരാതിക്കാരിയുടെ സഹായത്തിന് എത്താതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. കുറ്റകൃത്യങ്ങളിൽ അവരുടെ സജീവമായ പങ്കാളിത്തം വ്യക്തമായില്ലെങ്കിൽ അതിനെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശിലെ ഗുണയിൽ ഒരു സ്ത്രീ തന്റെ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ സ്ത്രീധന പീഡനം ആരോപിച്ച് നൽകിയ കേസിൽ, ബന്ധുക്കൾക്കെതിരെ വ്യക്തമായ ആരോപണങ്ങൾ ഇല്ലാത്തതിനാൽ അവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി. ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണം. ആരോപണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.





