പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് ഫ്രാൻസിലെ കോടതി വിധി പ്രസ്താവിച്ചത്. ഓൺലൈൻ വഴി കണ്ടെത്തിയ അപരിചിതർക്ക് ഉൾപ്പെടെ തന്നെ ക്രിമിനൽ ബുദ്ധിയോടെ ഇയാൾ കാഴ്ചവച്ചതായി യുവതി കോടതിയിൽ വെളിപ്പെടുത്തി.
ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് 2015 മുതൽ 2022 വരെയുള്ള കാലയളവിൽ നേരിട്ടതെന്നും നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ പറഞ്ഞു. തുടക്കത്തിൽ സാധാരണ രീതിയിലുള്ള ലൈംഗിക വൈകൃത പരീക്ഷണങ്ങൾ എന്ന് കരുതിയെങ്കിലും, പിന്നീട് അത് അക്രമമായി മാറുകയായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ തന്റെ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ഭയത്തിന്റെ നിഴലിൽ നിർത്തി. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുക, ശ്വാസം മുട്ടിക്കുക, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുക തുടങ്ങിയ ക്രൂരതകൾ ഗില്ലോം ബുച്ചി ചെയ്തതായി യുവതി വെളിപ്പെടുത്തി. എന്നാൽ തങ്ങൾക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പരീക്ഷണങ്ങൾ മാത്രമായിരുന്നു ഇതെന്നും, അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഗില്ലോം ബുച്ചി കോടതിയിൽ വാദിച്ചത്.
ലയ്റ്റീഷ്യയെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കിയതായും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അപരിചിതർക്കും വിറ്റതായും ഇയാൾ സമ്മതിച്ചു. താൻ ലൈംഗികമായി ബന്ധപ്പെടേണ്ടി വന്ന പുരുഷന്മാരുടെ പട്ടിക സൂക്ഷിക്കാൻ ഗില്ലോം ബുച്ചി ആവശ്യപ്പെട്ടിരുന്നു. 487 പുരുഷന്മാർ വരെയേ തനിക്ക് എണ്ണാൻ കഴിഞ്ഞുള്ളൂവെന്നും അതിൽ ചിലരെ പത്തിലധികം തവണ കാണേണ്ടി വന്നിട്ടുണ്ടെന്നും ലയ്റ്റീഷ്യ കോടതിയിൽ വിതുമ്പലോടെ പറഞ്ഞു.
2015ലെ ക്രിസ്മസ് തലേന്നാണ് ക്രൂരതകളുടെ തുടക്കം. നിലവിൽ ഈ ക്രൂരമായ പീഡനങ്ങൾ കാരണം കടുത്ത ശാരീരിക-മാനസിക വൈകല്യങ്ങളിലൂടെയാണ് ലയ്റ്റീഷ്യ കടന്നുപോകുന്നത്. പ്രതി വീണ്ടും സമൂഹത്തിൽ ഇറങ്ങിയാൽ മറ്റ് സ്ത്രീകൾക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജീവപര്യന്തം തടവ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇയാൾക്ക് 25 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും (ഏകദേശം 16 വർഷത്തിലധികം) പൂർത്തിയാക്കാതെ ഇയാൾക്ക് പരോൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ലോകമെമ്പാടും ചർച്ചയായ ജിസെൽ പെലിക്കോട്ട് കേസിൽ നിന്നാണ് ഗില്ലോം ബുച്ചിക്കെതിരെ ശബ്ദമുയർത്താനുള്ള ധൈര്യം തനിക്ക് ലഭിച്ചതെന്ന് ലയ്റ്റീഷ്യ കോടതിയിൽ പറഞ്ഞു. ഭർത്താവ് ലഹരി മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം നൂറോളം അപരിചിതരെ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലെ ഇരയാണ് ജിസെൽ പെലിക്കോട്ട്.







