മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.
ക്യൂആർ 908 എന്ന വിമാനത്തിൽ സിഡ്നിയിലും ക്യൂആർ 904 എന്ന വിമാനത്തിൽ മെൽബണിലുമായി രണ്ട് സംഘമായിട്ടാണ് ഇവർ എത്തുക. 13 അംഗ സംഘത്തിൽ നാല് ഓസ്‌ട്രേലിയൻ വനിതകളും അവരുടെ 9 കുട്ടികളുമുണ്ട്. ഇവരെ കഴിഞ്ഞയാഴ്ച സിറിയിലെ അൽ റോജ് ക്യാംപിൽ നിന്ന് നാടുകടത്തിയതാണ്.
ഇവരിൽ ചില വനിതകളെ രാജ്യത്ത് പ്രവേശിച്ചാലുടൻ തന്നെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്യുമെന്നോ, എപ്പോൾ അറസ്റ്റ് ചെയ്യുമെന്നോ പറയാൻ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വക്താവ് അറിയിച്ചു. പക്ഷേ ഈ സംഘത്തിലുള്ള ചിലരെ അറസ്റ്റ് ചെയ്യുമെന്നും അവർ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മാനസികാരോഗ്യ തെറാപ്പികൾ, സമൂഹവുമായി ഇടപെടുന്നതിനുള്ള പരിശീലനം തുടങ്ങിയവ കുട്ടികൾക്ക് നൽകും.
സർക്കാർ ഇവർക്ക് സഹായം നൽകില്ലെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറയുന്നത്. അപകടകരമായ ഭീകര സംഘടനയിൽ ചേരാനും അവരുടെ കുട്ടികളെ അസാധാരണമായ സാഹചര്യത്തിൽ വളർത്താനും തീരുമാനം എടുത്തവരാണ് ഇവർ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കുറ്റം ചെയ്തവർക്ക് നിയമത്തെ പൂർണ്ണ ശക്തിയോടെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്കും പറഞ്ഞു. നിയമപാലകരും രഹസ്യാന്വേഷണ ഏജൻസികളും 2014 മുതൽ അവരുടെ മടങ്ങിവരവിനായി തയാറെടുക്കുന്നുണ്ടെന്നും, തിരിച്ചുവരവ് കൈകാര്യം ചെയ്യാൻ സർക്കാരിന് ദീർഘകാല പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







