ന്യൂഡൽഹി ∙ ഐപിഎലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. അപരാജിത അർധ സെഞ്ചറിയുമായി തിളങ്ങിയ സഞ്ജു സാംസന്റെ (52 പന്തിൽ 87 നോട്ടൗട്ട്) ബാറ്റിങ് കരുത്തിലായിരുന്നു ചെന്നൈയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി യുവതാരം സമീർ റിസ്‌വിയുടെ (24 പന്തിൽ 40*) ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ സഞ്ജുവിന്റെ കരുത്തിൽ തിരിച്ചടിച്ച ചെന്നൈ, 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിലെ താരമായതും സഞ്ജു തന്നെ. ഈ സീസണിലെ മൂന്നാം പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ആദ്യ രണ്ടെണ്ണവും സെഞ്ചറി നേടിയ ശേഷമായിരുന്നെങ്കിൽ ഇത്തവണ ‘മാച്ച് വിന്നിങ്’ അർധസെഞ്ചറി നേടിയ ശേഷമായിരുന്നു. റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.
എന്നാൽ മത്സരശേഷം ഡ്രസിങ് റൂമിനു സമീപത്തുനിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഡ്രസിങ് റൂമിനു സമീപം ബെഞ്ചിലിരുന്ന് സഞ്ജു വിശ്രമിക്കുന്നതും അപ്പോൾ ചെന്നൈ ടീമിലെ സഹതാരം ഒരു കുപ്പി നീട്ടിക്കൊണ്ട് സഞ്ജുവിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബീയർ കുപ്പിയോട് സമാനമായ കുപ്പി നീട്ടുന്നയാളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നില്ലെങ്കിലും സഞ്ജു ആശ്ചര്യത്തോടെ ഇതു നോക്കുന്നതും ചിരിച്ചുകൊണ്ട് എന്തോ പറയുന്നതും കാണാം. സഞ്ജു കുപ്പി വാങ്ങാൻ ഒരുങ്ങുന്നേയില്ലെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. എന്നാൽ ഐപിഎലിൽ മൈതാനത്ത് ബീയർ അനുവദനീയമാണോ എന്നു ചോദിച്ചാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
നേരത്തെ, ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ നടപടി വിവാദമായിരുന്നു. ഏപ്രിൽ 28നു പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ്, പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഈ സിഗരറ്റ് വലിക്കുന്ന ദൃശ്യം ടിവി ക്യാമറകളിൽ പതിഞ്ഞത്.
പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ റിയാൻ പരാഗിന് മത്സര ഫീയുടെ 25% പിഴ ചുമത്തിയിരുന്നു. ഇതുകൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചു. സഞ്ജു സാംസൺ ഉൾപ്പെട്ട ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഐപിഎൽ അധികൃതരോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.







