വാഷിങ്ടൻ ∙ ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിമാനത്തിന്റെ സീലിങ്ങിൽ നിന്ന് ‘അജ്ഞാത’ ദ്രാവകം തന്റെ തലയിലേക്കും വസ്ത്രങ്ങളിലേക്കും നിർത്താതെ ഒഴുകുകയായിരുന്നുവെന്ന് 39കാരനായ കെവിൻ ഗ്ലോവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് കെവിൻ പറയുന്നത് ഇങ്ങനെ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് സീലിങ്ങിൽ നിന്ന് ദ്രാവകം ഒഴുകാൻ തുടങ്ങിയത്. തുടക്കത്തിൽ ഇയർഫോണിൽ നിന്നുള്ള ശബ്ദമാണെന്ന് കരുതിയെങ്കിലും പിന്നീട് ശക്തമായ രീതിയിൽ വെള്ളം തന്റെ മേൽ പതിക്കുകയായിരുന്നു. വിമാനത്തിലെ എയർ കണ്ടീഷൻ കണ്ടൻസേഷൻ മൂലമുണ്ടായ വെള്ളമാണിതെന്ന് കരുതുന്നു. യാത്രയിലുടനീളം ഈ ചോർച്ച തുടർന്നതായും കെവിൻ ആരോപിച്ചു.
‘‘എന്റെ തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു. മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി. പല യാത്രക്കാരും ഇത് വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു’’ – കെവിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെള്ളം വീഴാൻ തുടങ്ങിയപ്പോൾ സഹായത്തിനായി കോൾ ബട്ടൻ അമർത്തിയെങ്കിലും ടേക്ക് ഓഫ് കഴിഞ്ഞ് ഏറെ നേരത്തിനു ശേഷമാണ് വിമാനത്തിലെ ജീവനക്കാർ എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ സീറ്റ് മാറ്റി നൽകുന്നതിനു പകരം കുറച്ചു പേപ്പർ ടവലുകൾ നൽകുക മാത്രമാണ് അവർ ചെയ്തത്. പിന്നീട് സീലിങ്ങിലെ വിടവുകളിൽ ടിഷ്യൂ പേപ്പറുകൾ തിരുകി കയറ്റി ചോർച്ച തടയാൻ ജീവനക്കാർ ശ്രമിച്ചതായും കെവിൻ വെളിപ്പെടുത്തി.
സംഭവം വിവാദമായതോടെ യുണൈറ്റഡ് എയർലൈൻസ് അധികൃതർ കെവിനെ ബന്ധപ്പെടുകയും ടിക്കറ്റ് തുകയുടെ ഭാഗികമായ റീഫണ്ട് (167 ഡോളർ) അല്ലെങ്കിൽ ഫ്ലൈറ്റ് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചു. യാത്രയുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. വിമാനത്തിലെ സാങ്കേതിക തകരാറുകളും യാത്രക്കാരോടുള്ള ജീവനക്കാരുടെ മനോഭാവവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.







