ദുബായ് ∙ പ്രവാസികൾക്കിടയിൽ പതിവായുള്ള ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർമാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.
നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു.
ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക ലൈസൻസോ അനുമതിയോ ഇല്ലാതെ ഒരു കെട്ടിടവും ‘ഷെയേഡ് ഹൗസിങ്’ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. ഒരു ഫ്ലാറ്റിലോ വില്ലയിലോ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തണം.
ഫ്ലാറ്റ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വാടകക്കാരൻ മറ്റൊരാൾക്ക് റൂമുകളോ ബെഡ് സ്പേസോ വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ്. ഒരു മുറിയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ താമസിക്കാൻ പാടില്ല. ആവശ്യത്തിന് വായുസഞ്ചാരവും, സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണം.
നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ തോത് അനുസരിച്ച് ആദ്യഘട്ടത്തിൽ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയായി വർധിക്കും.
നിലവിൽ ഇത്തരത്തിൽ താമസിക്കുന്നവർക്ക് നിയമ വിധേയമായ മാർഗത്തിലേക്കു മാറാൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. കെട്ടിട ഉടമകൾക്കും വാടകക്കാർക്കും നടത്തിപ്പുകാരായ റിയൽ എസ്റ്റേറ്റുകാർക്കും ഒരുപോലെ ഈ നിയമം ബാധകമാണ്. ഫ്ലാറ്റുകളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ താമസം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ നടപടി.







