ചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ശ്രീദേവിയുടെ ബന്ധുക്കളാണു സ്ഥലത്തിന്റെ യഥാർഥ അവകാശികളെന്നും ഹൈക്കോടതി പറഞ്ഞു.
ശ്രീദേവി 1988ൽ വാങ്ങിയ 4.7 ഏക്കർ ഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടെന്നും വിഹിതം വേണമെന്ന് ആവശ്യപ്പെട്ടും മുൻ ഉടമ എം.സി.ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയും 2 മക്കളുമാണു ഹർജി നൽകിയത്. എന്നാൽ, ചന്ദ്രശേഖരൻ ആദ്യ വിവാഹം വേർപെടുത്താതെയാണു രണ്ടാം വിവാഹം ചെയ്തതെന്നു ബോണി കപൂറും കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. 1988ലെ വിൽപന രേഖ റദ്ദാക്കാൻ 2025ൽ ആവശ്യമുന്നയിച്ചതിനെയും ചോദ്യം ചെയ്തിരുന്നു.






