കൊച്ചി ∙ ആൺ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ. അരൂർ സ്വദേശി സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. നേരത്തെ കേസിലെ മറ്റു രണ്ടു പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (29) എന്നിവര്‍ പിടിയിലായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു ഹോട്ടലിൽ നിന്നാണ് സഞ്ജയ് പൊലീസിന്റെ പിടിയിലായത്. ഇയാളാണ് കേസിലെ മുഖ്യപ്രതി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശത്തു കാടുപിടിച്ചു കിടക്കുന്ന ഹോട്ടൽ സമുച്ചയത്തിലായിരുന്നു കുറ്റകൃത്യം. രാത്രിയിൽ മഴ നനയാതിരിക്കാൻ യുവതിയും സുഹൃത്തും ഈ കെട്ടിടത്തിലേക്കു കയറിയെങ്കിലും മഴ കൂടിയതോടെ മുകൾ നിലയിലേക്ക് കയറി. ഈ സമയത്ത് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികൾ അതിക്രമം കാണിക്കുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം. എന്നാൽ യുവതി ഇത് ശക്തമായി ചെറുത്തു.
ഇതിനിടെ, പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ച ശേഷം യുവതിയും സുഹൃത്തും ഫയർ എക്സിറ്റിലൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തേക്ക് എത്തുന്നതിനിടയിൽ പ്രതികൾ കടന്നുകളഞ്ഞു. പ്രതികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞതോടെ ഇവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞു. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി.





