
ചെന്നൈ ∙ ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ രേഖയാണ് പിടിയിലായത്. ഇവർ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപ് സെമ്പിയം സ്റ്റേഷനിലേക്കു വിളിച്ച യുവതി താൻ ഹൈക്കോടതി ജഡ്ജിയുടെ മകളാണെന്നും സമീപത്തെ ഹോട്ടലിൽ താമസിച്ചതിന്റെയും ഭക്ഷണത്തിന്റെയും ബിൽ അടയ്ക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പണമടച്ച പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് സംശയം തോന്നിയ ഉന്നത ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.