
ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മർദ്ദനം. പ്രതികൾ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടർന്നുവെന്നാണ് വിവരം.
അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വർഷം മുൻപ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാൾ വിവാഹേതര ബന്ധം പുലർത്തി. സംഭവത്തിനു പത്തു ദിവസം മുൻപ് ഇരുവരെയും കാണാതാവുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ദമ്പതികൾ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടർന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികൾ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേർ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കൽ പൊലീസ് അറിയിച്ചു.