
ബെംഗളൂരു∙ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ മുഹമ്മദ് മറൂഫ് ഷരീഫ് എന്നയാളാണ് പിടിയിലായത്. പെൺകുട്ടിയെ പിന്തുടർന്നെത്തിയാണ് യുവാവ് അവളെ ബലമായി പിടിച്ചു നിർത്തിയാണ് ചുണ്ടിൽ ചുംബിച്ചത്.
ജൂലായ് 17 നായിരുന്നു സംഭവം. ഗോവിന്ദപുര സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. സ്കൂട്ടറിൽ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയതായിരുന്നു പെൺകുട്ടി. ആ സമയത്ത് ഷരീഫ് അവളെ പിന്തുടർന്നെത്തി. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്ത് പ്രതി പെൺകുട്ടിയുടെ പിന്നിലെത്തി അവളെ കടന്നു പിടിച്ചു. ശേഷം അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. ആക്രമണത്തിന് പിന്നാലെ പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
വീട്ടിലെത്തിയ ശേഷം പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പിന്നാലെയാണ് പൊലീസിൽ പരാതി നല്‍കിയത്. പെൺകുട്ടി സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ തന്റെ ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിച്ചെന്നും അതിൽ പ്രകോപിതനായാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.