ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലെ വസതിയിൽ ജഡ്ജിയായ അമൻ കുമാർ ശർമയെ (30) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തൊഴിലിടത്തിലും വ്യക്തിജീവിതത്തിലും അമൻ കുമാർ മാനസിക പീഡനം അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.
ശനിയാഴ്ച പുലർച്ചെയാണ് മരണവിവരം പുറത്തുവരുന്നത്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഉടൻ സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മരണത്തിന് മുൻപ് രാത്രി 10 മണിയോടെ അമൻ പിതാവ് പ്രേം ശർമയെ വിളിച്ച് താൻ വലിയ പ്രയാസത്തിലാണെന്നും കഴിഞ്ഞ രണ്ടുമാസമായി പീഡനം അനുഭവിക്കുകയാണെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി അമൻ തർക്കത്തിലേർപ്പെട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, അൽവാറിൽ നിന്ന് പുറപ്പെട്ട അമന്റെ പിതാവ് പ്രേം ശർമ അർധരാത്രിയോടെ മകന്റെ വസതിയിലെത്തി. അമനും ജുഡീഷ്യൽ ഓഫിസർ കൂടിയായ ഭാര്യയും തമ്മിൽ തർക്കമുണ്ടായതായി പ്രേമിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ സഹോദരി ജമ്മുവിൽ ഐഎഎസ് ഓഫിസറാണ്. പ്രേം അവിടെ എത്തിയപ്പോൾ ഭാര്യ വലിയരീതിയിൽ ബഹളം വയ്ക്കുകയായിരുന്നു. അമൻ കരയുകയായിരുന്നു. പെട്ടെന്ന് എല്ലാം ശാന്തമായി. പിന്നീട് മകനെ കാണാതായപ്പോൾ മുറിയിലാകെ തിരഞ്ഞു. അമന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ശുചിമുറിയിൽ നിന്നാണ് റിങ് ടോൺ കേട്ടത്. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽക്കാരെ വിവരമറിയിക്കുകയും പിന്നിലെ ജനാലയിലൂടെ അകത്തേക്ക് നോക്കുകയും ചെയ്തു. ആരോ ജനൽ ചില്ല് തകർത്ത് അകത്തേക്ക് നോക്കിയപ്പോൾ അമൻ ദുപ്പട്ടയിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.
പുണെ സിംബയോസിസ് ലോ സ്‌കൂളിൽ നിന്ന് നിയമബിരുദം നേടിയ അമൻ, 2021ലാണ് ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. 2025 ഒക്ടോബർ മുതൽ കർക്കർദൂമ കോടതിയിലെ ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മറ്റ് അസ്വാഭാവികതകൾ കണ്ടെത്തിയിട്ടില്ലെങ്കിലും കുടുംബത്തിന്റെ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന വ്യക്തമാക്കി. മരണത്തിന് തൊട്ടുമുൻപ് നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഫോൺ രേഖകളും മറ്റ് സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.






