പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ശനിയാഴ്ച പ്രതിഷേധത്തിനിറങ്ങിയത്. ഇതോടെ മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നവാല ബ്രിഡ്ജ് പ്രദേശത്തെ റോഡിൽ കുഞ്ഞിന്റെ മൃതദേഹംവെച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതി ഭീംറാവു കാംബ്ലെയ്ക്ക് കർശന ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. പ്രതിഷേധത്തിന് പിന്നാലെ രൂപംകൊണ്ട ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭീംറാവു കാംബ്ലെ സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം. 1998, 2015 വർഷങ്ങളിൽ ഇയാൾക്കെതിരേ ലൈംഗികപീഡനക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിനായിരുന്നു കേസ്. പോക്‌സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും 2019-ൽ കുറ്റവിമുക്തനായിരുന്നു.







