ടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐആർജിസിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി. ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ അമേരിക്കയുടെ ശക്തി ഇല്ലാതാക്കുമെന്നും അറേബ്യൻ ഗൾഫ് വഴിയുള്ള യുഎസ് കപ്പലുകൾ മുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
സ്റ്റേറ്റ് ടെലിവിഷന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു ഇറാൻ സൈനികോപദേഷ്ടാവിന്റെ ഭീഷണി. യുഎസ്സിനെ രക്ഷിക്കാനുള്ള അവസാന സമയപരിധി അടുത്തുകൊണ്ടിരിക്കുകയാണ്. ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി ട്രംപിന് അധികസമയമില്ലെന്നും മുഹ്സിൻ റെസായി അഭിമുഖത്തിൽ പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ആക്രമണം അഴിച്ചുവിട്ടാൽ, ഞങ്ങളുടെ പ്രതികരണം കണ്ണിനു പകരം കണ്ണ് എന്ന രീതിയിൽ ആയിരിക്കില്ല. കണ്ണിനു പകരം തല എന്ന രീതിയിലായിരിക്കും. നിങ്ങളെ ഞങ്ങൾ ക്ഷയിപ്പിക്കുകയും കപ്പലുകൾ മുക്കിക്കളയുകയും ചെയ്യും – മുഹ്സിൻ റെസായി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഗ്രേറ്റർ ഇസ്രായേൽ എന്ന സ്വപ്നം മുമ്പിൽ കണ്ട് ട്രംപ് ഭരണകൂടത്തെ ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. എന്നാൽ ഇപ്പോൾ യുഎസ് കമ്മാൻഡർമാർക്കും ഇസ്രായേലിനുമിടയിൽ ട്രംപ് ആശയക്കുഴപ്പത്തിലാണെന്നും മുഹ്സിൻ റെസായി പറഞ്ഞു.
യുദ്ധം നിയമവിരുദ്ധമെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ഉപരോധങ്ങൾ പിൻവലിക്കും വരേയും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതുവരേയും ഇറാനെതിരേ ആക്രമണം ആവർത്തിക്കില്ലെന്ന് അന്താരാഷ്ട്ര നിയമപരമായ ഉറപ്പ് ലഭിക്കുന്നത് വരേയും ഇറാനിലെ യുദ്ധം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മിഡിൽ ഈസ്റ്റിലെ ‘ശത്രുത പൂർണമായും പരിഹരിക്കുന്നതിനെക്കുറിച്ച്’ യുഎസും ഇറാനും ‘വളരെ നല്ലതും ഫലപ്രദവുമായ’ ചർച്ചകൾ നടത്തിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചെങ്കിലും, അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയിരുന്നു.







