പരീക്ഷാഫലം വൈകിപ്പിച്ചു, മൂന്നു ലക്ഷത്തിന്റെ സ്കോളർഷിപ്പ് തുലാസിൽ; ‘കേരള’യിലെ PGവിദ്യാർഥികൾ കോടതിയിൽ

Spread the love

തിരുവനന്തപുരം:സർക്കാരും സർവകലാശാലയും തമ്മിലുള്ള തർക്കത്തിൽ കുരുങ്ങി കേന്ദ്രസർക്കാർ സ്കോളർഷിപ്പ് നേടാനാവാതെ ‘കേരള’യിലെ പി.ജി. വിദ്യാർഥികൾ. ബിരുദത്തിന് റാങ്കോ ഉയർന്ന മാർക്കോ നേടിയ വിദ്യാർഥികൾക്ക് പി.ജി. പഠനത്തിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴി യു.ജി.സി. നൽകുന്ന മൂന്നുലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിദ്യാർഥികൾക്കു നിഷേധിക്കപ്പെട്ടത്. ഇതിനെത്തുടർന്ന്, ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിദ്യാർഥികൾ.

 

കേരള സർവകലാശാലയിൽ 2024-26 കാലയളവിൽ പി.ജി.ക്കു ചേർന്നവർക്കാണ് ആനുകൂല്യം ലഭിക്കാത്തത്. ‘കേരള’യിലെ പല കോളേജുകളിലായി പ്രവേശനം നേടിയ 60 വിദ്യാർഥികൾ പ്രവേശനം നേടിയപ്പോൾതന്നെ അപേക്ഷിച്ചെങ്കിലും യോഗ്യതാപട്ടിക വരുമ്പോൾ രണ്ടാം സെമസ്റ്റർ കഴിഞ്ഞിരുന്നു. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ മുൻപരീക്ഷാഫലം എൻ.എസ്.പി. പോർട്ടലിൽ സമർപ്പിക്കണമെന്നേ യു.ജി.സി. നിർദേശിച്ചിട്ടുള്ളൂ.

 

നിശ്ചിത സെമസ്റ്റർ പരീക്ഷയുടേതെന്നു പരാമർശിച്ചിട്ടില്ല. രണ്ടാം സെമസ്റ്റർ പരീക്ഷാഫലം വരാത്തതിനാൽ, വിദ്യാർഥികൾ ഒന്നാംസെമസ്റ്റർ പരീക്ഷാഫലം പോർട്ടലിൽ നൽകി. മുൻകാലങ്ങളിൽ ഇങ്ങനെ അപേക്ഷിച്ചവർക്കും സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

 

ആദ്യവർഷം അപേക്ഷിച്ചു തിരഞ്ഞെടുക്കപ്പെട്ടാൽ, രണ്ടാംവർഷം അപേക്ഷ പുതുക്കി സംസ്ഥാനതലത്തിൽ സൂക്ഷ്മപരിശോധന നടത്തി സ്ഥിരീകരിച്ചാലെ സ്‌കോളർഷിപ്പ് ലഭിക്കൂ. എന്നാൽ, രണ്ടാം സെമസ്റ്റർ പരീക്ഷാഫലം സമർപ്പിച്ചില്ലെന്ന പേരിൽ അപേക്ഷ അംഗീകരിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലെ നോഡൽ ഓഫീസർ തയ്യാറായില്ല. രണ്ടാംസെമസ്റ്റർ മാർക്ക് പട്ടിക 2025 ഡിസംബർ 31-നുള്ളിൽ നൽകാനായിരുന്നു നിർദേശം. സെപ്റ്റംബറിൽ പരീക്ഷപൂർത്തിയായിട്ടും ഫലം വൈകുന്നതിനാൽ, വിദ്യാർഥികൾ നവംബർമുതൽ അധികൃതരെക്കണ്ടു വിഷയം ഉന്നയിച്ചിരുന്നു. എന്നിട്ടും സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിൽ നടപടിയുണ്ടായില്ല. സർവകലാശാലയാവട്ടെ, സമയത്തു പരീക്ഷാഫലം പ്രസിദ്ധീകരിച്ചതുമില്ല.

 

ഈ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഫലംവന്നപ്പോഴേക്കും എൻ.എസ്.പി. പോർട്ടൽ അടച്ചിരുന്നു. അർഹരായ വിദ്യാർഥികൾക്ക് പ്രത്യേക ഇളവിനായി ഒരു നടപടിയും സർക്കാരോ സർവകലാശാലയോ കൈക്കൊണ്ടതുമില്ല. ഇതോടെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ പരിശോധിക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇനിയും എൻ.എസ്.പി. പോർട്ടൽ തുറന്നിട്ടില്ല. കോടതിയുടെ തുടർനടപടി കാത്തിരിക്കുകയാണ് വിദ്യാർഥികൾ.

  • Related Posts

    പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു; ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ…

    പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും; വെയിലിൽ വെന്തുരുകി ഹൈറേഞ്ചും ലോറേഞ്ചും

    Spread the love

    Spread the loveതൊടുപുഴ ∙ കത്തുന്ന മീനച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്നതാണ് അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *