ഇന്ത്യയിലെ ട്രെയിൻ യാത്രയും കാഴ്ചകളും ആസ്വദിക്കാനിറങ്ങിയ രണ്ട് വിദേശ വനിതകൾക്ക് നേരിടേണ്ടി വന്നത് നടുക്കുന്ന അനുഭവം. ട്രെയിൻ യാത്രയ്ക്കിടെ ഒരു സംഘം യുവാക്കൾ ഇവരെ ശല്യം ചെയ്യുകയും ശുചിമുറിയിലേക്ക് വരെ പിന്തുടർന്ന് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ‘ലോസ്റ്റ് വിത്ത് ഇനസ്’ (@lost.with.ines) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതികൾ തങ്ങളുടെ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ചത്.
‘തുറിച്ചുനോട്ടം മുതൽ പിന്തുടരൽ വരെ’
സാധാരണ സുരക്ഷിതമെന്ന് കരുതപ്പെടുന്ന 3-എസി കോച്ചിലായിരുന്നു യുവതികളുടെ യാത്ര. എന്നാൽ യാത്ര തുടങ്ങിയത് മുതൽ എതിർവശത്തിരുന്ന യുവാക്കളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. നിരന്തരമായ തുറിച്ചുനോട്ടവും സീറ്റുകൾ മാറിമാറിയിരുന്ന് നിരീക്ഷിക്കുന്നതും യുവതികളെ അസ്വസ്ഥരാക്കി.
യുവാക്കളുടെ ശല്യം ഭയന്ന് തന്റെ സീറ്റിനടുത്തുള്ള ശുചിമുറി ഒഴിവാക്കി തൊട്ടടുത്ത കോച്ചിലെ ശുചിമുറിയിലേക്കാണ് യുവതി പോയത്. എന്നാൽ യുവാക്കളിലൊരാൾ പിന്നാലെ വരുന്നത് യുവതി അറിഞ്ഞില്ല.
‘‘ശുചിമുറിയുടെ വാതിൽ ബലമായി തുറക്കാൻ ശ്രമം…’’
‘യുവതി ശുചിമുറിക്കകത്ത് കയറി സെക്കൻഡുകൾക്കകം യുവാവ് പുറത്തെത്തുകയും വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭാഗ്യവശാൽ, യുവാവ് പിന്തുടരുന്നത് ശ്രദ്ധിച്ച യുവതിയുടെ സുഹൃത്ത് ഉടൻ തന്നെ അവിടെയെത്തി. സുഹൃത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ യുവാവ് പിൻവാങ്ങി. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്’… എന്നാണ് ഇതേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
റെയിൽവേയുടെ ഇടപെടൽ
സംഭവം ഉടൻ തന്നെ ട്രെയിനിലെ ടിടിഎ അറിയിച്ചു. ഉദ്യോഗസ്ഥർ ഉടനടി ഇടപെടുകയും യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ കൂടുതൽ സുരക്ഷിതമായ 2-എസി കോച്ചിലേക്ക് മാറ്റുകയും ചെയ്തു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിന് യുവതികൾ നന്ദി അറിയിച്ചു.
ഇന്ത്യയിലെ ട്രെയിൻ യാത്രകൾ പൊതുവേ സുരക്ഷിതമാണെങ്കിലും, ഇത്തരം സാഹചര്യങ്ങളിൽ മടികൂടാതെ പ്രതികരിക്കണമെന്നും അധികൃതരെ വിവരം അറിയിക്കണമെന്നും യുവതികൾ തങ്ങളുടെ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു. വിദേശ സഞ്ചാരികൾ പങ്കുവച്ച ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.








