ധാക്ക ∙ സ്വപ്നങ്ങളുടെ ചിറകിലേറിയാണ് ധാക്ക വിമാനത്താവളത്തിലേക്ക് മണിക്ഗഞ്ച് ബാലിയ സ്വദേശിയായ മുഹമ്മദ് ബാബുൽ ഹുസൈൻ (ജമാൽ) (35) എത്തിയത്. 2020 മുതൽ വിദേശത്തു പോകാനായി സ്വരൂപിച്ച പണം ചെലവഴിച്ചാണ് മുഹമ്മദ് ബാബുൽ ഹുസൈൻ തായ്‌ലൻഡിലേക്കുള്ള വീസയും ടിക്കറ്റും കരസ്ഥമാക്കിയത്. എന്നാൽ ചങ്കിടിപ്പിക്കുന്ന യാഥാർഥ്യമാണ് വിമാനത്താവളത്തിൽ വച്ച് മുഹമ്മദ് ബാബുൽ ഹുസൈന് കേൾക്കേണ്ടി വന്നത്.
വിമാനത്താവളത്തിലെത്തിയപ്പോഴാണ് തായ്‌ലൻഡിലേക്കുള്ള വീസയും ടിക്കറ്റും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇമിഗ്രേഷൻ അധികൃതരാണ് വീസ തട്ടിപ്പിനിരയായെന്ന കാര്യം ഇദ്ദേഹത്തെ അറിയിച്ചത്. തയ്യൽക്കാരനായ മുഹമ്മദിന്റെ ആറു വർഷത്തെ സമ്പാദ്യമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. യൂട്യൂബ് ചാനൽ വഴിയാണ് ഹുസൈൻ സൊഹേൽ എന്ന വ്യക്തിയെ ബാബുൽ ഹുസൈൻ പരിചയപ്പെടുന്നത്.
തായ്‌ലൻഡിൽ ‘ബിഡി ഫൂഡ്’ എന്ന പേരിൽ കമ്പനി നടത്തുന്ന അഫ്രീദി എന്നൊരാളെ തനിക്ക് അറിയാമെന്നും, 50,000 ടാക്ക ശമ്പളത്തിൽ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞാണ് സൊഹേൽ തട്ടിപ്പ് നടത്തിയത്. ‘ബികാഷ് (bKash), നഗദ് (Nagad), ഹുണ്ടി എന്നിവ ആപ്പുകൾ വഴി 3,60,000 ടാക്ക (ഏകദേശം 2.7 ലക്ഷം രൂപ) അഫ്രീദിക്ക് അയച്ചു. പണം കൈപ്പറ്റിയ ഉടനെ അവർ വീസയും വിമാന ടിക്കറ്റും ജോലി സംബന്ധമായ രേഖകളും അയച്ചുതന്നു.
ഞായറാഴ്ച പുലർച്ചെ 2 മണിക്ക് തായ്‌ലൻഡിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് രേഖകളെല്ലാം വ്യാജമാണെന്ന് ഞാൻ അറിഞ്ഞത്’ – അദ്ദേഹം പറഞ്ഞു. തായ്‌ലൻഡിലേക്കു പോകാനുള്ള പണം കണ്ടെത്താനായി ഹുസൈൻ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുകയും തന്റെ കടയിലെ സാധനങ്ങൾ വിൽക്കുകയും ചെയ്തിരുന്നു. ആദ്യമായല്ല ബാബുൽ ഹുസൈൻ തട്ടിപ്പിന് ഇരയാകുന്നത്. 2021ൽ ആയിരുന്നു ആദ്യത്തെ സംഭവം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഒരാൾ 2,50,000 ടാക്ക (ഏകദേശം 1.8 ലക്ഷം രൂപ) തട്ടിയെടുത്തു. പരാതി നൽകിയെങ്കിലും പണം തിരികെ ലഭിച്ചില്ല.
പിന്നീട്, സൗദി അറേബ്യയിലേക്കുള്ള വീസയ്ക്കായി 50,000 ടാക്ക നൽകിയെങ്കിലും ആ ഏജന്റും ബാബുൽ ഹുസൈനെ വഞ്ചിച്ചു. 2024ൽ ബെലാറസിലേക്ക് പോകുന്നതിനായി ഒരു ഏജൻസിയുമായി 7,50,000 ടാക്കയുടെ കരാറിലും ഒപ്പുവച്ചിരുന്നു. കരാർ വ്യവസ്ഥ പ്രകാരം തവണകളായി 30,000 ടാക്ക (ഏകദേശം 22,000 രൂപ) അദ്ദേഹം നൽകുകയും ചെയ്തു. എന്നാൽ ഈ പണവും അദ്ദേഹത്തിനു നഷ്ടമായി.







