മസ്‌കത്ത്∙ ഒമാനിലെ മലയാളി കുടുംബത്തിൽ വീട്ടുജോലിക്കായി വീസിറ്റ് വീസയിൽ എത്തിയ ഒരു സ്ത്രീ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്ന് മോചനം ലഭിച്ചത് സാമൂഹ്യപ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം ഇന്ന് അവർ സുരക്ഷിതമായി നാട്ടിലേക്ക് യാത്ര തിരിച്ചു.
കഴിഞ്ഞ നാല് മാസങ്ങൾക്ക് മുമ്പാണ് ഈ സ്ത്രീയെ നാട്ടിൽ നിന്ന് വീസിറ്റ് വീസയിൽ ഒമാനിലേക്ക് വീട്ടുജോലിക്കായി കൊണ്ടുവന്നത്. ജോലിക്കായി കൊണ്ടു വന്ന വീട്ടുകാർ തന്നെ അവിടെയെത്തിയതോടെ അവരെ നിരന്തരമായി മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽപ്പിച്ചു എന്ന വിവരം ലഭിച്ചു. വളരെ മോശമായ രീതിയിലായിരുന്നു കുടുംബത്തിന്റെ പെരുമാറ്റമെന്നും സ്ത്രീക്ക് ഗുരുതരമായ ദുരനുഭവങ്ങൾ സഹിക്കേണ്ടി വന്നതായും പറയുന്നു. അവരുടെ ദുരവസ്ഥയെക്കുറിച്ച് നാട്ടിലുള്ള കുടുംബാംഗങ്ങൾ ഡോ. സജി ഉതുപ്പാനെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം നടത്തിയ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ നിയമനടപടികൾ ആരംഭിച്ചു. അധികാരികളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയും പീഡനം അനുഭവിച്ച സ്ത്രീയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് മാസമായി ലഭിക്കാതെപോയ ശമ്പളവും യാത്രാടിക്കറ്റും ഉറപ്പാക്കി നൽകിയ ശേഷം ഇന്ന് അവരെ നാട്ടിലേക്ക് സുരക്ഷിതമായി യാത്രയയച്ചതായി സാമൂഹ്യപ്രവർത്തകരായ ജാഫർ കായംകുളം, ഫഹദ് എന്നിവർ അറിയിച്ചു.
ഈ സംഭവം പ്രവാസി സമൂഹത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. വീസിറ്റ് വീസയിൽ വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് നിയമപരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും ആവശ്യമാണെന്നും സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു. നിരവധി സ്ത്രീകളെ ഇന്ത്യയിൽനിന്ന് ഇതുപോലെ നിയമപരമല്ലാതെ ഉത്തരവാദിത്തമില്ലാത്ത ഏജൻസികൾ വലിയ തുക ഈടാക്കി ഒമാനിലെത്തിച്ച് അവരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതായും പറയുന്നു.







