
സൂറത്ത്: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സോഷ്യൽമീഡിയ ഇൻഫ്ളൂവൻസറായ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കീർത്തി പട്ടേലിനെയാണ് പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട ബാക്കി നാലുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സൂറത്തിലെ കെട്ടിടനിർമാണ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി കീർത്തി പട്ടേലും സംഘവും പണം തട്ടിയെന്നാണ് കേസ്. കഴിഞ്ഞവർഷമാണ് വ്യവസായി പോലീസിൽ പരാതി നൽകിയത്. ഭൂമിതർക്കം ചർച്ചചെയ്യാനെന്ന വ്യാജേന കീർത്തി പട്ടേലും കൂട്ടാളികളും വ്യവസായിയെ ഒരു ഫാംഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യംനൽകി ബോധരഹിതനാക്കിയശേഷം വിവസ്ത്രനാക്കി നഗ്നയായ യുവതിക്കൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പിന്നീട് പണംതട്ടിയത്.
സംഭവത്തിൽ വ്യവസായി പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുംചെയ്തിരുന്നു. കീർത്തി പട്ടേലിന്റെ കൂട്ടാളികളായ ഒരു യുവതി അടക്കം നാലുപേരെ പിടികൂടിയെങ്കിലും കീർത്തിയെ മാത്രം കണ്ടെത്താനായില്ല. പോലീസിനെ വെട്ടിച്ച് വിവിധനഗരങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു കീർത്തി.
ഇടയ്ക്കിടെ സിംകാർഡുകൾ മാറ്റിയും യുവതി പോലീസിനെ കബളിപ്പിച്ചു. ഒടുവിൽ പത്തുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കീർത്തി പട്ടേൽ അഹമ്മദാബാദിലെ സർഖേജ് മേഖലയിലുണ്ടെന്ന് സൂറത്ത് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ അഹമ്മദാബാദ് പോലീസിന് വിവരംകൈമാറുകയും യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് കീർത്തി പട്ടേൽ. ഹണിട്രാപ്പ് കേസിന് പുറമേ ഭൂമി കയ്യേറ്റത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും യുവതിക്കെതിരേ കേസുണ്ടെന്നും പോലീസ് പറഞ്ഞു.