
ഹൈദരാബാദ്∙ കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. ഇരുപതുകളിലുള്ളവരാണ് ഏറെപ്പേരും.
നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വിഡിയോയാണ് പ്രചരിപ്പിച്ചത്. വിഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് പറഞ്ഞു.