
ചണ്ഡീഗഡ് ∙ ഭാര്യയെയും കുട്ടികളെയും കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. 42 വയസ്സുകാരനായ ഹരീഷാണ് ഗുരുഗ്രാമിൽ കൊല്ലപ്പെട്ടത്. ഹരീഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹരിഷും യഷ്മീതും ഒരു വർഷത്തിലേറെയായി ഒരുമിച്ചു താമസിക്കുകയായിരുന്നു.
ഹരീഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നു. ഹരീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. അതേസമയം, കുത്തേല്‍ക്കുന്നതിനു തലേദിവസം ഹരീഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷം രൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരീഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരീഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരീഷ് മരിച്ചതായി അറിയിക്കുകയും ചെയ്‌തെന്നും ഭരത് പറഞ്ഞു.