
മോസ്കോ∙ 600 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവതമാണ് ആറു നൂറ്റാണ്ട് കാലത്തെ ‘നിദ്ര’ വെടിഞ്ഞ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഭൂകമ്പമാകാം അഗ്നിപർവത സ്ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തൽ. അഗ്നിപർവ്വത സ്ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷൻ കോഡ്’ നൽകിയിട്ടുണ്ട്. വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.
ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിപർവതത്തിൽ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ൽ ആണെന്നാണ് സൂചന. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ അറിയിച്ചു. 1,856 മീറ്ററാണ് അഗ്നിപർവതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയിൽ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാൽ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.