കൽപറ്റ ∙ നിയമസഭാ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.രാജന്‍ വയനാട് ദുരന്തബാധിതയായ സയനയുടെ മക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. ഒരുപിടി പൂവുകളും കളിപ്പാട്ടങ്ങളുമായാണ് സയനയുടെ മക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് കെ.രാജൻ എത്തിയത്. കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത് പൂവുകളും കളിപ്പാട്ടങ്ങളും വച്ച ശേഷം അല്‍പസമയം രാജന്‍ സയനയ്ക്കും ഭർത്താവിനും ഒപ്പം അവിടെ നിന്നു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാക്കു പാലിച്ചു നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കെ.രാജന്‍ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ ആറിനാണ് കെ രാജനെ കാണാന്‍ സയന അടക്കം വയനാട്ടിലെ ദുരന്തബാധിതരായ പതിനാല് പേര്‍ ചുരമിറങ്ങി ഒല്ലൂരിൽ എത്തിയത്. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലായിരുന്നു കൂടിക്കാഴ്ച. ഭാര്യയുടെ വീട്ടുകാരടക്കം കുടുംബത്തിലെ പത്ത് പേരെ നഷ്ടപ്പെട്ട ജയേഷ്, വീടും ആശ്രയവും സമ്പാദ്യവും നഷ്ടപ്പെട്ട മുഹമ്മദലിയും ഭാര്യയും ഉൾപ്പെടെയുള്ളവർ ആ സംഘത്തിലുണ്ടായിരുന്നു. കെ രാജനെ കണ്ട സയന ആദ്യം ചോദിച്ചത് ‘ഞാനൊന്ന് ഹഗ് ചെയ്‌തോട്ടെ’ എന്നാണ്. തൊട്ടുപിന്നാലെ കെ.രാജന്റെ സ്‌നേഹാലിംഗനം. ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. അതിന് ശേഷമാണ് ജയിച്ചിട്ട് മക്കളെ കാണാന്‍ വരണമെന്ന് സഹോദരതുല്യനായി കാണുന്ന രാജനോട് സയന പറഞ്ഞത്. വൈകാരികമായ കുറിപ്പോടെ ആ കൂടിക്കാഴ്ചയുടെ വിഡിയോയും കെ രാജൻ അന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.







