വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Spread the love

കേരള രാഷ്ട്രീയത്തിൽ അധികാരമാറ്റം നടന്നാൽ പല പദ്ധതികളുടെയും ഭാവിയെ കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാതയുടെ ഭാവിയെക്കുറിച്ചാണ്. കോഴിക്കോട് ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി കാലടി വരെ നീളുന്ന ഈ വമ്പൻ പദ്ധതി, നിർമാണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ പിന്നിട്ട് മുന്നേറുമ്പോഴാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നത്.

 

പദ്ധതി പ്രഖ്യാപിച്ച നാളുമുതൽ തന്നെ അതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയവരിൽ പ്രധാനിയായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതിഷേധം ഉയർത്തിയത്. “ഈ പദ്ധതി ഒരിക്കലും യാഥാർത്ഥ്യമാകില്ല” എന്ന രീതിയിലുള്ള കടുത്ത വിമർശനങ്ങളും അന്ന് ഉയർന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെയാണ് എൽ ഡി എഫ് സർക്കാർ നടപടികളുമായി മുന്നോട്ട് പോയത്.

 

പദ്ധതിയുടെ രാഷ്ട്രീയ-ഭരണ ചുക്കാൻ പ്രധാനമായും പിടിച്ചത് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായിരുന്നു. നിരവധി സാങ്കേതിക, നിയമ, പരിസ്ഥിതി തടസ്സങ്ങൾ മറികടന്ന് പദ്ധതി നിലവിലെ ഘട്ടത്തിലെത്തിച്ചതിൽ ഇവരുടെ പങ്ക് നിർണായകമാണ്.

 

എന്നാൽ സർക്കാർ മാറിയതോടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു — പുതിയ ഭരണകൂടം ഈ പദ്ധതിയെ അതേ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോകുമോ?

 

പദ്ധതിക്ക് അകാല ചരമം സംഭവിക്കില്ലെന്നാണ് നാട്ടിലെ പരിസ്ഥിതി പ്രവർത്തകരുടെ വിലയിരുത്തൽ. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ ബാദുഷയുടെ വാക്കുകളിൽ ഇത് പ്രകടമാണ്. വി.ഡി. സതീശൻ പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്ന നേതാവാണെന്നും പദ്ധതി സംബന്ധിച്ച പഠനങ്ങളുടെ വാതിൽ ഇനിയും തുറക്കാനിടയിണ്ടെന്നും ബാദുഷ ചൂണ്ടിക്കാട്ടി.

 

“സതീശൻ എന്നും ഈ പദ്ധതിയെ എതിർത്ത വ്യക്തിയാണ്. പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. പക്ഷേ പദ്ധതി പൂർണമായി നിർത്തിവെക്കും എന്ന പ്രതീക്ഷ ഞങ്ങൾക്ക് ഇല്ല. കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുകളുണ്ട്. എന്നാൽ കൂടുതൽ പഠനങ്ങളും പരിശോധനകളും ഉണ്ടാകാൻ സാധ്യതയുണ്ട്,” ബാദുഷ പറയുന്നു.

 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് കെ സി വേണുഗോപാൽ എത്തിയാൽ സ്ഥിതി തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

 

“കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് ഈ പദ്ധതിക്കായി സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം കെ സിയുടെ അടുത്ത ആളാണ്. അതിനാൽ കെ.സി. മുഖ്യമന്ത്രിയായാൽ പദ്ധതി കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകാനാണ് സാധ്യത,” ബാദുഷ അഭിപ്രായപ്പെടുന്നു.

 

പദ്ധതി ഇനി രാഷ്ട്രീയ മാറ്റങ്ങളാൽ തടസ്സപ്പെടില്ലെന്നാണ് ലിന്റോ ജോസഫിന്റെ ഉറച്ച നിലപാട്. “സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞു. പദ്ധതി തടയാൻ ശ്രമിച്ച നിയമനടപടികളും പരാജയപ്പെട്ടു. സുപ്രീംകോടതി വരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണി ആരംഭിച്ച സാഹചര്യത്തിലും കിഫ്ബി ഫണ്ട് പൂർണമായി അനുവദിച്ച സാഹചര്യത്തിലും ഇനി പദ്ധതി പിന്വലിക്കണമെങ്കിൽ പ്രത്യേക കാബിനറ്റ് തീരുമാനം വേണം,” ലിന്റോ പറയുന്നു. കോൺഗ്രസിനകത്തും പദ്ധതിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

അടുത്തിടെ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. സ്റ്റേറ്റ് എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം പരിശോധിച്ചത്. സന്ദർശനത്തിന് പിന്നാലെ നിർമാണം കൂടുതൽ വേഗത്തിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

കിഫ്ബി ധനസഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ട്വിൻ ട്യൂബ് ടണൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തുരങ്കപാതയാകും.ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ചുറ്റുമുള്ള പാറകളുടെ സ്വാഭാവിക ശക്തിയെ തന്നെ പിന്തുണയായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. കോഴിക്കോട് മറിപ്പുഴ ഭാഗത്തുനിന്നും വയനാട് മേപ്പാടി ഭാഗത്തുനിന്നും ഒരേസമയം തുരന്ന് മുന്നേറുന്ന രീതിയിലാണ് പ്രവർത്തനം.

 

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറും നോഡൽ ഓഫീസറുമായ വി.കെ. ഹാഷിമിന്റെ വാക്കുകളിൽ, നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.തുരങ്കമുഖം സൃഷ്ടിക്കാൻ പാറയെ ഏഴ് ഘട്ടങ്ങളായി താഴേക്ക് മുറിച്ചിറക്കിയാണ് നിർമാണം ആരംഭിച്ചത്. വലതുഭാഗത്തെ തുരങ്കത്തിലാണ് ഇപ്പോൾ പ്രധാന പ്രവൃത്തി നടക്കുന്നത്. ഉടൻ ഇടത് ഭാഗത്തെയും പ്രവൃത്തി തുടങ്ങും. തുരങ്കപാതയിലേക്കുള്ള പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. കോഴിക്കോട്ടെ കുണ്ടൻതോട്ടിലേക്ക് കടക്കുന്ന പ്രധാന പാലം മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കാനാണ് ശ്രമം.

 

താമരശ്ശേരി ചുരത്തിലെ ദിവസേനയുള്ള ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോഴിക്കോട്–വയനാട് യാത്രാസമയം ഗണ്യമായി കുറയുകയും ചരക്കു ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യും.അതിലുപരി, വിഴിഞ്ഞം, വല്ലാർപാടം തുറമുഖങ്ങളെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന ചരക്ക് ഇടനാഴിയായും ഈ പാത മാറും. വയനാട്ടിലെയും മലബാറിലെയും കാർഷിക ഉൽപ്പന്നങ്ങൾ — കാപ്പി, തേയില, കുരുമുളക്, ഏലം, വാഴ, പച്ചക്കറികൾ — വിപണിയിലെത്തിക്കുന്നതിലും ഇത് നിർണായകമാകും.

 

പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗം കുത്തിപ്പൊളിച്ച് കടന്നുപോകുന്ന ഈ തുരങ്കപാത ടൂറിസം മേഖലയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വയനാടിന്റെയും കോഴിക്കോട്ടെ മലയോര മേഖലയുടെയും പ്രകൃതി ഭംഗി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

 

രാഷ്ട്രീയ നിലപാടുകൾ മാറാം. സർക്കാരുകൾ മാറാം. പക്ഷേ വയനാട് തുരങ്കപാത ഇപ്പോൾ ഒരു സാധാരണ റോഡ് പദ്ധതിയല്ല — അത് വികസനം, പരിസ്ഥിതി, രാഷ്ട്രീയം, ജനങ്ങളുടെ യാത്രാ സ്വപ്നങ്ങൾ എന്നിവ തമ്മിൽ ഏറ്റുമുട്ടുന്ന കേരളത്തിന്റെ പുതിയ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

  • Related Posts

    റോഡപകടം: ബൈക്ക് ഉടമകളെ വലച്ച് മറഞ്ഞിരിക്കുന്ന ചെലവുകൾ; അറിയണം ഇക്കാര്യം

    Spread the love

    Spread the loveറോഡ് അപകടങ്ങളെ കുറിച്ച് നാം കേൾക്കാത്ത ദിവസമുണ്ടാകില്ല. ടൂവീലറുകളുമായി ബന്ധപ്പെട്ട അപകടങ്ങളുമേറെ. മിക്ക അപകടങ്ങളും വാഹന ഉടമകൾക്ക് സാമ്പത്തികച്ചെലവുകൾ വരുത്തിവയ്ക്കാറുണ്ട്. ഇതിൽ ടൂവീലറുമായി ബന്ധപ്പെട്ട ചെലവുകളെ തുടക്കത്തിൽ പലരും നിസ്സാരമായാണ് കാണുക. ടാങ്കിൽ ഒരു ഡെന്റ്, കണ്ണാടി തകർന്നത്,…

    സ്വന്തമായി കോടികളുടെ സ്വത്ത്, വിവാഹം കഴിഞ്ഞ് 3 മാസം; 22കാരി മരിച്ച നിലയിൽ, ദുരൂഹത

    Spread the love

    Spread the loveഗ്രേറ്റർ നോയിഡ ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ 22കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *