കോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ 24.2% ബസുകൾ പഴക്കമുള്ളതാണെന്നാണു കണക്ക്. പഴക്കമുള്ള ബസുകൾക്കു സർവീസ് തുടരാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി 2026 സെപ്റ്റംബർ 30നു കഴിയും.
2021ലെ മോട്ടർ വെഹിക്കിൾസ് (വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റിയുടെ റജിസ്ട്രേഷനും പ്രവർത്തനവും) നിയമം അനുസരിച്ച്, സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ സ്ക്രാപ് ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനു വിരുദ്ധമായാണ് ഇവിടെ രണ്ടുതവണയായി 2 വർഷം വീതം ഇളവു നൽകിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ, അടിയന്തര സർവീസുകൾക്ക് ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾക്കുള്ള ഇളവ് കേന്ദ്രത്തിൽനിന്ന് ഇത്തവണയും കെഎസ്ആർടിസിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.





