ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പാചകവാതക വിതരണം തടസപ്പെടാതിരിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ പാചകവാതക ലഭ്യതയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പാചകവാതക പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ കർശന പരിശോധനകൾ നടത്താനും തീരുമാനമായി.
വേനൽക്കാലത്തെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് തെർമൽ പവർ സ്റ്റേഷനുകളിൽ ആവശ്യത്തിനു കൽക്കരി സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റുകൾക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. കഴിഞ്ഞ ഒരു മാസമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണവിധേയമാണ്. വിലനിലവാരം തത്സമയം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു.
യൂറിയ ഉൽപാദനം വർധിപ്പിക്കാനും മറ്റ് വളങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ആഗോള വിതരണക്കാരുമായി ഏകോപനം നടത്തുന്നുണ്ട്. പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ കൃത്യമായ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.








