കൊച്ചി∙ രാജ്യാന്തര ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ കുറയ്ക്കലാണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ കുറച്ചിട്ടുണ്ട്.
ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ നിന്ന് 18%–19% പേരെയാണ് ഒഴിവാക്കുന്നത്. മാർച്ച് 31ന് രാവിലെ 6 മണിക്ക് നൂറുകണക്കിന് ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. ഓറക്കിളിന്റെ ഹൈദരാബാദ്, ബെംഗളൂരു ഓഫിസുകളിലാണ് ഏറ്റവും കൂടുതൽ കട്ട്. യുഎസിലും മെക്സിക്കോയിലും ഫിലപ്പീൻസിലുമെല്ലാം കൂട്ട പിരിച്ചു വിടലുണ്ട്.
ഓറക്കിളിന്റെ ആരോഗ്യ വിഭാഗത്തിലും നെറ്റ് സ്വീറ്റിലും ക്ളൗഡിലും സോഫ്റ്റ്‌വെയർ സേവന വിഭാഗങ്ങളിലുമാണ് ഏറ്റവും ആഘാതം. കാരണം വ്യക്തമല്ലെങ്കിലും അടുത്ത നാളുകളിൽ ഓറക്കിൾ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. എഐയുടെ വരവാണ് മറ്റൊരു കാരണം. സമീപ ഭാവിയിൽ ഓറക്കിളിന്റെ മിക്ക സേവനങ്ങളും എഐ നിർവഹിക്കുമെന്ന സ്ഥിതിയിൽ ടെക്കികളെ കുറയ്ക്കുകയാണ്.
കമ്പനിയുടെ ഫോക്കസ് ഇപ്പോൾ എഐയിലാണ്. വരുമാനത്തിൽ നിന്ന് 1000 കോടി ഡോളർ വരെ (90,000 കോടി രൂപ) എഐ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനും എൻവിഡിയയുടെ ഏറ്റവും മുന്തിയ സെമികണ്ടക്ടർ ചിപ്പുകൾ വാങ്ങാനും മാറ്റി വയ്ക്കുകയാണ്. എഐ വരുമ്പോൾ നിലവിലെ നിരവധി തസ്തികകൾ ആവശ്യമില്ലാതാകും എന്ന കണക്കുകൂട്ടലും പിരിച്ചുവിടലിനു പിന്നിലുണ്ട്. ഓറക്കിൾ ഇതുവരെ ഔദ്യോഗികമായി ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.





