മുംബൈ ∙ ദേശഭക്തി ഉയർത്തുന്ന സംഗീതം റോഡിൽ മുഴക്കിയാൽ അതു വൻ ഹിറ്റാകുമെന്നു കരുതിയ അധികൃതർക്കു തെറ്റി. വാഹനം കടന്നുപോകുമ്പോൾ ‘ ജയ് ഹോ’ എന്ന ഗാനത്തിന്റെ ട്യൂൺ മുഴങ്ങുന്ന പാത ഉറക്കം കെടുത്താൻ തുടങ്ങിയതോടെ സമീപവാസികൾ സംഘടിച്ചു. അവരുടെ പ്രതിഷേധത്തിനു മുന്നിൽ മുംബൈ കോർപറേഷൻ അധികൃതർക്കു മുട്ടുമടക്കേണ്ടിവന്നു. ഒടുവിൽ, ‘റോഡിലെ സംഗീതം’ ഒഴിവാക്കാൻ ആ ലെയ്നിൽ അധികൃതർ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.
രാത്രി 10 മുതൽ രാവിലെ 7 വരെയാണു ലെയ്നിലെ ഗതാഗതം പൂർണമായും നിരോധിച്ചത്. സംഗീതസംവിധാനമില്ലാത്ത, തൊട്ടുചേർന്നുള്ള ലെയ്നിലൂടെ വാഹനങ്ങൾക്കു കടന്നുപോകാം. നിശ്ചിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ‘സ്ലംഡോഗ് മില്യനർ’ എന്ന സിനിമയിലെ ‘ജയ് ഹോ’ ഗാനത്തിന്റെ സംഗീതം കേൾക്കുന്ന വിധമായിരുന്നു സംവിധാനം. തീരദേശപാതയിൽ നരിമാൻ പോയിന്റിനും വർളിക്കുമിടയിലെ ബ്രീച്ച് കാൻഡി മേഖലയിൽ ഒരു മാസം മുൻപാണു സംവിധാനം ഒരുക്കിയത്.
എന്നാൽ, തുടർച്ചയായി മുഴങ്ങുന്ന ശബ്ദം തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി പരിസരത്തുള്ള 500ലേറെ കുടുംബങ്ങൾ അറിയിക്കുകയായിരുന്നു. രാത്രികാലങ്ങളിലെ ശബ്ദം മുതിർന്നവരുടെയും കുട്ടികളുടെയും അടക്കം ഉറക്കംകെടുത്തുകയാണെന്നും അതു മാനസികസമ്മർദത്തിനു കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മയായ അഡ്വാൻസ് ലൊക്കാലിറ്റി മാനേജ്മെന്റ് (എഎൽഎം) സംസ്ഥാന സർക്കാർ, ബിഎംസി എന്നിവർക്ക് കത്ത് അയയ്ക്കുകയായിരുന്നു. അതിനുപുറമേ, സംഗീതം കേൾക്കാനായി ഡ്രൈവർമാർ പൊടുന്നനെ വിൻഡോ താഴ്ത്തുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഭീഷണിയാകുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു.
സുരക്ഷിതമായ വേഗത്തിൽ വാഹനം ഓടിക്കുന്നതു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണു രാജ്യത്തെ ആദ്യ ‘സംഗീത റോഡ്’ മുംബൈയിൽ ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിന് ഇങ്ങനെയൊരു വിപരീതഫലമുണ്ടാകുമെന്നു സർക്കാരും കരുതിയിരുന്നില്ല. ജപ്പാൻ, ഹംഗറി, ദക്ഷിണ കൊറിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ സംഗീത റോഡുകൾ നേരത്തേ തന്നെ നിലവിലുണ്ട്.





