ദുബായ്∙ റമസാനിൽ ദുബായിൽ ഭിക്ഷാടനത്തിനെതിരെ കർശന നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെ മൂന്ന് ആഡംബര കാറുകൾ സ്വന്തമായുള്ള ഒരു ഭിക്ഷക്കാരൻ പിടിയിലായതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജനങ്ങളുടെ സഹതാപം മുതലെടുത്ത് വലിയൊരു തുക ഇയാൾ ഇത്തരത്തിൽ സമാഹരിച്ചതായി പൊലീസ് പറയുന്നു. പകൽ മുഴുവൻ ഭിക്ഷാടനം നടത്തി, വൈകുന്നേരങ്ങളിൽ വേഷം മാറി ആഡംബര കാറുകളിൽ ഇയാൾ സ്ഥലം വിടുകയാണ് പതിവ്.
ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യുന്നതിനായി കൃത്യമായ പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വാണിജ്യ സംരംഭം പോലെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ദുബായ് പൊലീസ് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രി. അലി അൽ ഷംസി പറഞ്ഞു. പിടിയിലായവരിൽ 90% പേരും സന്ദർശക വീസയിൽ രാജ്യത്തെത്തിയവരാണെന്നും റമസാനിലെ ജനങ്ങളുടെ ഔദാര്യം മുതലെടുക്കാൻ വേണ്ടിയാണ് ഇവർ പ്രധാനമായും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിക്ഷാടനത്തിലൂടെ 25,000 ദിർഹം വരെ കണ്ടെത്തിയ വ്യക്തികളിൽ നിന്നും അത് പിടിച്ചെടുത്തിട്ടുണ്ട്. റമസാന്റെ ആദ്യ ആഴ്ചയിൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനത്തിനെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി പൊലീസിന്റെ ക്യാംപെയ്നുകൾ തുടരുകയാണ്.






