ലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നുപറഞ്ഞതായി പരാതിയിൽ പറയുന്നു.
തർക്കത്തിനിടെ യുവതി തന്റെ വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കൾ വീട്ടിൽ ആക്രമണം അഴിച്ചുവിടുകയും പിഎൻജി ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിനു തീയിടാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്ഫോടനമുണ്ടാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അയൽക്കാരുടെ സഹായത്തോടെയാണ് ഭർത്താവും കുടുംബവും രക്ഷപ്പെട്ടത്.
തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞത്. തുടക്കത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പൊലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയേയും പൊലീസ് തിരയുന്നുണ്ട്. സ്ത്രീധന പീഡന പരാതി മുൻകൂട്ടി നൽകാനുള്ള തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.






