കൊച്ചി∙ ചോറ്റാനിക്കര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യെ വീടിനടുത്തുള്ള പാറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് 14 ദിവസം കഴിഞ്ഞു. കൊറിയൻ സുഹൃത്തിന്റെ മരണത്തിലുള്ള ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു എന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആദിത്യക്ക് അത്തരമൊരു സുഹൃത്ത് ഉണ്ടായിരുന്നോ? അടുത്ത സുഹൃത്തുക്കളാരെങ്കിലും പറ്റിച്ചതാണോ? ജനുവരി 27നു മരണം നടന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകാത്തത്? പൊലീസ് ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ? ഒട്ടേറെ സംശയങ്ങളും ആശങ്കകളും സങ്കടങ്ങളുമാണ് ആദിത്യയുടെ കുടുംബം പങ്കുവയ്ക്കുന്നത്. തിരുവാണിയൂർ കക്കാട് കിണറ് പണിക്കാരനായ മഹേഷിന്റെയും രമ്യയുടെയും ഏക മകളായിരുന്നു ആദിത്യ. മകളെക്കുറിച്ച്, മകളുടെ മരണത്തെക്കുറിച്ച് മഹേഷ് സംസാരിക്കുന്നു.
പൊലീസിന്റെ ലാഘവത്വം കാണുമ്പോൾ
‘‘ഞങ്ങളിപ്പോൾ 16–17 വർഷം പിന്നോട്ടു പോയി നില്‍ക്കുന്നതു പോലെയാണ്. ഒറ്റ മകളായിരുന്നു. എന്റെ മോള് മരിച്ചു പോയതുകൊണ്ട് ആരെയെങ്കിലും ശിക്ഷിച്ചാലോ കൊന്നാലോ ഞങ്ങൾക്ക് അവളെ തിരികെ കിട്ടില്ല. പക്ഷേ, ഇതിന് ആർക്കെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ എനിക്ക് അവരെ ഒന്നു കാണണം. എന്റെ കുട്ടിയോ പോയി. ഇനി ഒരു കുട്ടിക്ക് കൂടി ഇങ്ങനെ സംഭവിക്കരുത്. തങ്ങൾ രക്ഷപ്പെട്ടു എന്ന് ഇത് ചെയ്തവർക്ക് തോന്നിയാൽ ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകും. അതുപാടില്ല. പക്ഷേ, ആരുടെയോ നായ ചത്തുപോയ ലാഘവത്തോടെ എന്നു തോന്നും പൊലീസിന്റെ നടപടികൾ കാണുമ്പോൾ. ആരൊക്കെയോ പിന്നിലുണ്ടെന്നു തോന്നുന്നു. സംശയം തോന്നുന്നവരെ പോലും പിടികൂടാറുള്ള പൊലീസാണ്. പക്ഷേ, ഇവിടെ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. എന്നാണ് മോളുടെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ആയത്, മറ്റാര്‍ക്കെങ്കിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ അറിയാമായിരുന്നോ, ഈ കാര്യങ്ങളൊക്കെ ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ.’’
∙ പൊലീസ് അന്വേഷണം
‘‘ജനുവരി 27ന് മോൾ പോയതാണ്. ഇത്ര ദിവസമായിട്ടും പൊലീസിൽനിന്ന് വിവരമൊന്നുമില്ലായിരുന്നു. സാധാരണ മനുഷ്യരാകുമ്പോൾ പൊലീസിനെ ആശ്രയിക്കാനല്ലേ സാധിക്കൂ. അപ്പോഴാണ് ഞാൻ കോടതിയെ സമീപിച്ച് ഫോൺ പരിശോധിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെ ഇന്നലെ പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽനിന്ന് വിളിപ്പിച്ചിരുന്നു. ചോറ്റാനിക്കര സ്റ്റേഷനിലെ സിഐയും ഉണ്ടായിരുന്നു. ഫോൺ വിശദമായി പരിശോധിക്കും എന്നാണു പറഞ്ഞിരിക്കുന്നത്. അന്വേഷണം ഊർജിതപ്പെടുത്തി രണ്ടു ദിവസത്തിനകം വിവരം പറയാം എന്നും പറഞ്ഞു. അതിന് കാത്തിരിക്കുകയാണ്.’’
∙ ഫോണിലെ വിവരങ്ങൾ
‘‘മോൾ മരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഞാൻ ചോറ്റാനിക്കര സ്റ്റേഷനിൽ ചെന്നത്. ഫോൺ തുറക്കാൻ പറ്റുന്നില്ല എന്ന് അവർ പറഞ്ഞു. അതിലെ ഡേറ്റയൊന്നും പോകാതെ തുറക്കണമെങ്കിൽ നല്ലൊരു തുകയാകും, കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ആകും എന്നു പറഞ്ഞു. അത് നമ്മളാണോ കൊടുക്കേണ്ടത് എന്നറിയില്ല. ഞാൻ തിരിച്ചു വീട്ടിലോട്ടു പോന്നു. ഫോൺ വാങ്ങിയപ്പോൾ ഞാനാണ് അവൾക്ക് പാസ്‍വേർഡ് ഇട്ടു കൊടുത്തത്. അവളുടെ ഡേറ്റ് ഓഫ് ബെർത്ത് ഒക്കെ വച്ച്. അത്തരത്തിലുള്ള 3–4 പാസ്‍വേര്‍ഡുകൾ ഞാന്‍ പൊലീസിനു കൊടുത്തു. അതിലൊന്നു വച്ച് അവർ ഫോൺ തുറന്നു. എന്നാൽ അതിലൊന്നും ഇല്ല, എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് പറഞ്ഞത്. ഇടയ്ക്ക് ആലുവ റൂറൽ പൊലീസും വിളിച്ചിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു.’’
(ചോറ്റാനിക്കര എസ്എച്ച്ഒയുടെ പ്രതികരണം – ‘‘ഫോണിലെ ഡേറ്റ പോകാതെ എടുക്കണമെങ്കിൽ എത്ര രൂപ ചെലവാകും എന്ന് തിരുവനന്തപുരത്ത് ഞങ്ങൾ അന്വേഷിച്ചിരുന്നു. അത് കുട്ടിയുടെ പിതാവിനോടു പറയേണ്ട കാര്യമല്ലല്ലോ. കുട്ടിയുടെ പിതാവ് തന്നെയാണ് പാസ്‍വേർഡ് കൊണ്ടുതന്ന് ഫോൺ തുറന്നത്. ഫോണില്‍ ഒന്നുമില്ല എന്നല്ല, സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല എന്നാണ് പറഞ്ഞത്).
∙ ആദിത്യ എന്ന വിദ്യാർഥി
‘‘ശരാശരിക്കാരിയായ വിദ്യാർഥിയായിരുന്നു ആദിത്യ. ഇംഗ്ലിഷ് അത്യാവശ്യം ഉപയോഗിക്കാൻ അറിയാം എന്നല്ലാതെ, ഇത്തരത്തിൽ സിസ്റ്റത്തെ കുറിച്ചൊക്കെ അവൾ എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത്ര വലിയ കാര്യങ്ങളാണ് ആത്മഹത്യ കുറിപ്പിൽ എഴുതിവച്ചിരിക്കുന്നത്. അത്തരം കാര്യങ്ങളൊന്നും സംസാരിക്കുന്ന കുട്ടിയല്ല. സ്കൂളിലെ വിവരങ്ങളടക്കം എന്തും ഞങ്ങളോടു തുറന്നു പറയാറുമുണ്ടായിരുന്നു. പടമൊക്കെ വരയ്ക്കാൻ താൽപര്യമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊറിയൻ ഭാഷ തനിയെ പഠിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. ഞാൻ അതിനു വേണ്ട പേപ്പറുകളൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പിള്ളാർക്ക് കൊറിയൻ ഭാഷയും പാട്ടും ബാൻഡും ഒക്കെ വളരെ കാര്യമാണെന്ന് അധ്യാപകരോട് ചോദിച്ചാൽ അറിയാം. ഇടയ്ക്ക് കൊറിയൻ പാട്ടുകളൊക്കെ വച്ചു കാണാറുമുണ്ടായിരുന്നു. പത്താം ക്ലാസിൽ 80% മാർക്ക് വാങ്ങിയതിന് സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്.’’
∙ കൊറിയൻ സുഹൃത്ത്
‘‘എനിക്ക് തോന്നുന്നില്ല അത്തരമൊരു കൊറിയൻ സുഹൃത്ത് ഉണ്ടായിരുന്നെന്ന്. അത് അവളുടെ തന്നെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യത. അല്ലെങ്കിൽ 19ന് കൊറിയൻ സുഹൃത്ത് മരിച്ചു പോയി എന്ന് എന്റെ മകൾ എങ്ങനെ അറിഞ്ഞു? അപ്പോൾ ഇവർക്കിടയിൽ ആരോ ഉണ്ട് എന്നതുകൊണ്ടല്ലേ അതറിഞ്ഞത്? അവൾക്ക് ഒരു ഇന്ത്യൻ നിർമിത വാച്ച് സമ്മാനമായി ലഭിച്ചിരുന്നു. കൊറിയൻ സുഹൃത്തിൽനിന്നാണെന്നാണ് പറഞ്ഞത്. എന്നാൽ അത് അങ്ങനെയല്ല എന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. ഇക്കാര്യം മോളോടു പിന്നീട് സംസാരിക്കുകയും ചെയ്തു. ഇൻസ്റ്റ ഐഡി പരിശോധിച്ചാൽ പൊലീസിന് ഇക്കാര്യങ്ങളൊക്കെ മനസിലാകുന്നതല്ലേ ഉള്ളൂ. എന്നാൽ പൊലീസ് അതിനു തയാറാവുന്നില്ല. അവർ ഈ കൊറിയൻ സുഹൃത്ത് കഥ വച്ച് ഒഴിഞ്ഞു മാറാനാണോ ശ്രമിക്കുന്നത് എന്നറിയില്ല. അതോ ഇനി ഞങ്ങളോടു പറയാൻ പറ്റാത്ത എന്തെങ്കിലും കാര്യമുള്ളതുകൊണ്ടാണോ എന്നുമറിയില്ല.’’
∙ മരണദിവസം
‘‘ജനുവരി 27ന് രാവിലെ പതിവുപോലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ സ്കൂളിലേക്കു പോയ കുട്ടിയാണ്. രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ള ഭക്ഷണവും കൊണ്ടുപോയിരുന്നു. അതിന്റെ മുൻപത്തെ ഞായറാഴ്ച ഞങ്ങൾ എറണാകുളത്തപ്പൻ അമ്പലത്തിലൊക്കെ പോയി വന്നതാണ്. യാതൊരു മാറ്റവും അവളിൽ ഇല്ലായിരുന്നു. ഫോൺ ഉപയോഗം പോലും അധികമുണ്ടായിരുന്നില്ല. വല്ലപ്പോഴുമാണ് സ്കൂളിലേക്ക് ഫോൺ കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ഒന്നു വീണ് പരുക്കേറ്റതു മൂലം കുറച്ചുനാൾ സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അന്നാണ് കൂട്ടുകാരുമായി സംസാരിക്കാനും പഠിക്കുന്നത് പങ്കുവയ്ക്കാനുമൊക്കെയായി ഫോൺ വാങ്ങിക്കൊടുത്തത്. അതുവരെ അവളുടെ അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.’’






