ബ്രസല്‍സ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറികളിലൊന്നായ ‘യൂറോ മില്യൺസി’ന്റെ വമ്പൻ ജാക്പോട്ട് ഇത്തവണ ബൽജിയത്തിലേക്ക്. ബൽജിയത്തിലെ ഫ്ലെമിഷ് മേഖലയിലുള്ള സിംഗെം (Zingem) എന്ന ചെറിയ ഗ്രാമത്തിലെ 21 സുഹൃത്തുക്കളടങ്ങുന്ന സംഘമാണ് 123 മില്യൻ യൂറോ (ഏകദേശം 1,300 കോടിയിലധികം രൂപ) സമ്മാനമായി നേടിയത്. ഇതോടെ ഈ കൊച്ചുഗ്രാമം ഇപ്പോൾ ലോകശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
മൊത്തം 123,555,827 യൂറോയാണ് സമ്മാനത്തുക. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ ഫലം തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിജയികളായ 21 പേരും സമ്മാനത്തുക തുല്യമായി പങ്കിടും. ഇതനുസരിച്ച് ഓരോരുത്തർക്കും ഏകദേശം 5.9 മില്യൻ യൂറോ വീതം ലഭിക്കും. ബൽജിയത്തിന്റെ ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന ലോട്ടറി ജാക്ക്പോട്ടാണിത്.
വിജയികളുടെ സ്വകാര്യത കണക്കിലെടുത്ത് പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, 40 വർഷത്തിലേറെ ബാങ്ക് സേവനത്തിന് ശേഷം വിരമിക്കാനൊരുങ്ങുന്ന ഒരാൾ, രണ്ട് കുട്ടികളുള്ള ഒരു കുടുംബം, ഒരു ദമ്പതികൾ എന്നിവർ വിജയികളിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ 14, 18, 31, 35, 46. ലക്കി സ്റ്റാർസ്: 7, 11 എന്നീ നമ്പറുകൾ ആണ് ഭാഗ്യം കൊണ്ടുവന്നത്
യൂറോപ്പിലെ ഒമ്പത് രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ലോട്ടറിയാണ് യൂറോ മില്യൺസ്. ബൽജിയം, ഫ്രാൻസ്, ബ്രിട്ടൻ, അയർലൻഡ്, ലക്സംബർഗ്, ഓസ്ട്രിയ, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോട്ടറി ലഭ്യമാകുന്നത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് നറുക്കെടുപ്പ് നടക്കുന്നത്.








