തിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന് (64) മർദനമേറ്റത്. ഓട്ടോ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.ആർ.പി, എസ്.ഐ ജയനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രീ പെയ്ഡ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.
തമ്പാനൂർ സ്‌റ്റേഷനിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു. രൂക്ഷമായ രീതിയിൽ എസ്‌ഐ അസഭ്യം പറഞ്ഞുവെന്നും തുടർന്ന് മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്‌തെന്ന് ആശുപത്രിയിൽ കഴിയുന്ന അശോകൻ പ്രതികരിച്ചു. അതേസമയം, ഉന്നത ഉദ്യോഗസ്ഥന്റെ വാഹനം പ്രവേശിക്കാൻ ഓട്ടോ നീക്കാൻ ആവശ്യപ്പെട്ടതാണെന്നും തർക്കമല്ലാതെ മർദനമുണ്ടായില്ലെന്നാണ് ജി.ആർ.പി ഉദ്യോഗസ്ഥരുടെ വിശദീകരണം.





