രേഖകളില്ലാതെ ലോൺ, വരാത്ത പാഴ്സലിന് ഫൈൻ; വാട്സാപ്പിലെ ‘ക്ഷണക്കത്ത്’ തുറക്കും മുൻപ് സൂക്ഷിക്കുക!

Spread the love

സൈബര്‍ കുറ്റകൃത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചു പോരുന്ന ഒരു രീതിയാണ് ‘സോഷ്യൽ എൻജിനീയറിങ്’. ഓഫറുകളായും ഭീഷണിയായും സഹായമായും എന്തിന് കല്യാണക്കുറിയായി വരെ നമുക്കു ലഭിക്കുന്ന പല സന്ദേശങ്ങളും ഇത്തരം കെണികളാകാം. യാഥാർഥമെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവിടെ തട്ടിപ്പുകാർ ഓരോ സന്ദേശവും രൂപകൽപന ചെയ്യുന്നത്. സോഷ്യൽ എൻജിനീയറിങ്ങിൽ മനുഷ്യന്റെ വൈകാരിക തലങ്ങളെയാണ് കൂടുതലായും ചൂഷണം ചെയ്യുന്നത്. അത് ഭയം, ആകാംക്ഷ, ജിജ്ഞാസ, സന്തോഷം തുടങ്ങി ഏതെങ്കിലും വൈകാരികത ഉപയോഗിച്ച് സൈബർ കുറ്റവാളികൾ നമ്മൾ പോലും അറിയാതെ വിവരങ്ങൾ ചോർത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. നമുക്കു പരിചിതമായ ആളുകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നു വരുന്ന നിർദേശങ്ങൾ, ആവശ്യങ്ങൾ എന്നിവയോട് നമ്മൾ കൂടുതലായും അനുഭാവപൂർണമായ നിലപാട് സ്വീകരിക്കും. ഇത്തരത്തിൽ വിശ്വാസ്യത മുതലെടുത്തും അതോടൊപ്പം തന്നെ സമ്മർദത്തിലാക്കിയും സോഷ്യൽ എൻജിനീയറിങ് നടക്കുന്നു.

 

അവനവൻ കുഴിക്കുന്ന കുഴി

പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നമ്മള്‍ പങ്കുവച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്നു. ഒരാളുടെ ജോലി, പഠനം, അടുത്ത സുഹൃത്തുക്കൾ, താൽപര്യങ്ങള്‍ എന്നിവ മനസ്സിലാക്കാൻ നിങ്ങൾ പങ്കുവയ്ക്കുന്ന വിവരങ്ങളിലൂടെ അനായാസം സാധിക്കുന്നു. ഇതോടൊപ്പം തന്നെ ഏതെങ്കിലും സാഹചര്യത്തിൽ കസ്റ്റമർ സപ്പോർട്ട് നമ്പർ എന്നു കരുതി ഗൂഗിളിൽ നിന്നടക്കം നമ്മൾ തിരഞ്ഞു വിളിക്കുന്ന നമ്പറുകളും തട്ടിപ്പുകാരുടേതാകാം.

 

കല്യാണക്കുറിയായി വരുന്ന പണി

അടുത്തകാലത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണ് കല്യാണക്കുറിയായി വരുന്ന ഫിഷിങ് മെസേജ്. അതുപോലെ തന്നെ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ പാസ്, ടിക്കറ്റ് എന്നിവയും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് നിങ്ങൾക്കു ലഭിക്കുന്നു. ഈ സന്ദേശങ്ങളിൽ സാധാരണയായി ഒരു ലിങ്കോ അറ്റാച്ച്മെന്റോ അടങ്ങിയിരിക്കും. ഒരിക്കൽ ക്ലിക് ചെയ്താൽ, ലിങ്ക് ഫോണിൽ ദോഷകരമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്തേക്കാം.

 

ഭാഗ്യപരീക്ഷണ കെണികൾ

ഈ തട്ടിപ്പിൽ, ഒരു സ്പിൻ– ആൻഡ്– വിൻ ഗെയിമിലൂടെയോ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെയോ ആളുകൾക്ക് സമ്മാനം ലഭിച്ചതായി പറയുന്നു. സമ്മാനം പണമോ മൊബൈൽ ഫോണുകളോ ഗിഫ്റ്റ് വൗച്ചറുകളോ ആകാം. സമ്മാനങ്ങൾ ലഭിക്കുന്നതിന് ഒരു ചെറിയ തുക നികുതിയായി മാത്രം അടയ്ക്കാൻ ആവശ്യപ്പെടുന്നു. പണം നൽകുന്നതോടെ തട്ടിപ്പുകാർ അപ്രതീക്ഷരാകുകയും ചെയ്യും.

 

ഇല്ലാത്ത കുറിയറും തട്ടിപ്പും

പലരും ഇതിനോടകം കടന്നു പോയിട്ടുള്ള ഒരു തട്ടിപ്പു രീതിയായിരിക്കും ഇത്. കൊടുത്തിരിക്കുന്ന മേൽവിലാസം തെറ്റാണെന്നോ കുറിയർ എത്തിക്കാൻ സാധിച്ചില്ലെന്നോ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുന്നു. ഡെലിവറി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ ചെറിയൊരു പേയ്മെന്റ് നടത്തുന്നതിനോ ഒരു ലിങ്കും അതിനോടൊപ്പം േചർത്തിട്ടുണ്ടാകും. ഇത് നിങ്ങളുടെ ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്നതിനുള്ള കെണിയാണ്.

 

സമ്മാനങ്ങളും ഓഫറുകളും

പ്രത്യേക അവസരങ്ങളിൽ തട്ടിപ്പുകാർ സൗജന്യ സമ്മാനങ്ങൾ, കിഴിവുകൾ അല്ലെങ്കിൽ ഉത്സവ ഓഫറുകൾ എന്ന പേരിലായിരിക്കും നിങ്ങളെ സമീപിക്കുക. സ്വർണനാണയങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഇതിനായി റജിസ്റ്റർ ചെയ്യാനോ ചെറിയ ഫീസ് നൽകാനോ ആവശ്യപ്പെടുന്നു. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത ഡേറ്റ ദുരുപയോഗത്തിനോ കാരണമാകുന്നു.

 

പണി തരാമെന്ന് പറയുന്ന കെണി

ഉൽപന്നങ്ങൾ അവലോകനം ചെയ്യുക, പോസ്റ്റുകൾ ലൈക്ക് ചെയ്യുക തുടങ്ങിയ എളുപ്പമുള്ള ഓൺലൈൻ ജോലികൾ തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നു. തുടക്കത്തിൽ ചെറിയ തുകകൾ നൽകും. പിന്നീട്, പണം നിക്ഷേപിക്കാൻ ഇരകളോട് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ പണവും പണിയും പോകും.

 

വ്യാജ വായ്പാ വാഗ്ദാനം

േരഖകളില്ലാതെ തൽക്ഷണം ലോൺ അംഗീകാരമോ മുൻകൂട്ടി അംഗീകരിച്ച ക്രെഡിറ്റ് കാർഡുകളോ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളോ കോളുകളോ ഉണ്ട്. ഇരകളോട് പ്രോസസിങ് ഫീസ്, ഇൻഷുറൻസ് ചാർജുകൾ അല്ലെങ്കിൽ ജിഎസ്ടി എന്നിവ മുൻകൂട്ടി അടയ്ക്കാൻ ആവശ്യപ്പെടുന്നു. ഇതും സാമ്പത്തിക നഷ്ടത്തിലേക്കു നയിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാലോ ഇരയാക്കപ്പെട്ടാലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിവിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും ഇത്തരം വിഷയങ്ങളിൽ പരാതി സമർപ്പിക്കാം.

(സൈബർ ഫൊറൻസിക് ആൻഡ് ഇൻവെസ്റ്റിഗേറ്റിങ് വിദഗ്ധനാണ് ലേഖകൻ)

  • Related Posts

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    Leave a Reply

    Your email address will not be published. Required fields are marked *