
ഓഹരികളിൽ നിക്ഷേപിച്ചാൽ വൻതുകയുടെ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം 83കാരനിൽ നിന്ന് റാഞ്ചിയത് 1.19 കോടി രൂപ. മുംബൈ ദാദർ നിവാസിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) നിക്ഷേപിച്ചാൽ കോടികളുടെ ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സംഭവം ഇങ്ങനെ: കഴിഞ്ഞ മാർച്ചിലാണ് സാമൂഹ്യമാധ്യമത്തിൽ 83കാരൻ ഓഹരി നിക്ഷേപത്തെ കുറിച്ചുള്ളൊരു പരസ്യം കണ്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അദ്ദേഹം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കപ്പെട്ടു. 90 പേരുള്ള ഗ്രൂപ്പിൽ നിരന്തരം പ്രത്യക്ഷപ്പെട്ടത് വലിയ ലാഭങ്ങൾ ലഭിച്ചതിന്റെ ‘അനുഭവക്കണക്കുകൾ’.
വിനിത പട്ടോഡിയ, അശ്വിൻ പരേഖ് എന്നിവരായിരുന്നു ഗ്രൂപ്പിന്റെ അഡ്മിന്മാർ. ഏപ്രിൽ ആദ്യവാരം വിനിത പട്ടോഡിയ 83കാരനെ നേരിട്ട് വാട്സ്ആപ്പ് മെസേജിലൂടെ ബന്ധപ്പെട്ടു. ഓഹരി നിക്ഷേപത്തിന് താൽപര്യമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നൽകി. പിന്നാലെ വിനിത ഒരു റജിസ്ട്രേഷൻ ലിങ്ക് അയച്ചുകൊടുത്തു.
ഇതിനുശേഷം അദ്ദേഹത്തെ പ്രണയ് വർമ എന്നയാൾ വിളിച്ചു. വിനിതയുമായി സംസാരിച്ച പ്രകാരം 7.5 ലക്ഷം രൂപ നിക്ഷേപിക്കാൻ പ്രണയ് വർമ നിർദേശിക്കുകയും 83കാരൻ അതനുസരിക്കുകയും ചെയ്തു. തുടർന്ന് മേയ് 23നകം 83കാരൻ വിവിധ അക്കൗണ്ടുകളിലേക്കായി പലതവണയായി ലക്ഷങ്ങൾ അയച്ചു.
വിവിധ പ്രാരംഭ ഓഹരി വിൽപനകളിൽ (ഐപിഒ) നിക്ഷേപിക്കുന്നു എന്നാണ് തട്ടിപ്പുകാർ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നത്. എന്നാൽ, വൈകാതെ 83കാരൻ നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും വിവരങ്ങൾ തിരക്കിയതോടെ തട്ടിപ്പുസംഘം ആദ്യം ഓഹരിവില കൂടുന്നെന്ന് കാണിക്കുന്ന വ്യാജ രേഖകളും സ്ക്രീൻഷോട്ടുകളും അയച്ചുകൊടുത്തു.
കൂടുതൽ വിവരങ്ങൾ തേടി 83കാരൻ ഫോൺവിളികൾ തുടങ്ങിയതോടെ മറുപടികൾ ലഭിക്കാതെയായി. ഇതോടെയാണ് തട്ടിപ്പായിരുന്നുവെന്ന് ബോധ്യമായത്. ഇതേക്കുറിച്ച് ഒരു സുഹൃത്തുമായി സംസാരിച്ചശേഷം അദ്ദേഹം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും സൈബർ പൊലീസിലും പരാതിപ്പെടുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.