
മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ തൊണ്ടർനാട് സ്വദേശികളായ മുവക്കൻ റഹീസ്, മാന്തോണി നിസാമുദ്ദീൻ എന്നിവർക്ക് നിസാര പരിക്കേറ്റു.
മാനന്തവാടി മൈത്രി നഗർ സ്വദേശി സിറാജും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അപകടം പതിവായ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന്റെ കൈവരി ഒരു വർഷം മുൻപ് നവീകരിച്ചിരുന്നെങ്കിലും നിലവിൽ അവ തകർന്ന അവസ്ഥയിലാണ്. ഇത് ഈ പ്രദേശത്തെ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.