കൊച്ചി:ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവിൽക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്.
നടൻ പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുൽഖർ സൽമാന്റെ പനംപള്ളിനഗറിലുള്ള വീട്ടിലുമാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയെങ്കിലും വാഹനമൊന്നും കണ്ടെത്താനായില്ല. കസ്റ്റംസിന്റെ മറ്റൊരു ടീമാണ്
കൊച്ചിയിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഭൂട്ടാനി ഭാഷയിൽ വാഹനം എന്ന് അർഥം വരുന്ന ‘നുംഖോർ’ എന്ന് പേരിലാണ് ഈ ഓപ്പറേഷൻ കസ്റ്റംസ് നടത്തുന്നത്.
ഭൂട്ടാൻ പട്ടാളം ഉപയോഗിച്ചിരുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിന് ശേഷം കുറഞ്ഞ വിലയിൽ ലേലം ചെയ്ത് നൽകാറുണ്ട്. ഈ വാഹനങ്ങൾ തീരുവ അടക്കാതെ രാജ്യത്തെത്തിച്ച് ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ചലച്ചിത്ര താരങ്ങൾക്കടക്കം വൻ വിലയിൽ മറിച്ചുവിൽക്കുന്ന വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘം കേരളത്തിലെ പ്രമുഖ നടന്മാർക്കും വാഹനങ്ങൾ വിൽപ്പന നടത്തിയെന്ന സൂചനകളെ തുടർന്നാണ് റെയ്ഡ്.
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിൽ ഏതാനും ഇളവുകൾ സർക്കാർ നൽകുന്നുണ്ട്. ഈ അവസരം മുതലെടുത്ത് ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഹിമാചൽ പ്രദേശിലെത്തിച്ച് താത്കാലിക വിലാസമുണ്ടാക്കി രജിസ്ട്രേഷൻ തരപ്പെടുത്തി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി പ്രത്യേകം ഏജന്റുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇത്തരത്തിൽ ഇറക്കുമതി ചെയ്ത വാഹനം വാങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിലെ ഈ യുവനടന്മാരുടെ വീടുകളിൽ ഇപ്പോൾ പരിശോധന നടക്കുന്നത്. ഭൂട്ടാനിൽ നിന്ന് പഴയ വാഹനങ്ങൾ എന്ന പേരിലാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ഇതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഇത്തരത്തിൽ ഭൂട്ടാനിൽ നിന്ന് വാഹനമെത്തിച്ച ആളുകളുടെ പട്ടിക കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം തയാറാക്കിയിരുന്നു. നടന്മാരും വ്യവസായികളും ഉൾപ്പടെയുള്ളവർ ഇത്തരത്തിലുള്ള വാഹനങ്ങൾ ഇന്ത്യയിൽ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വാഹനം ഇന്ത്യയിൽ എത്തിച്ച് നൽകുന്ന ഡീലർമാരെ സംബന്ധിച്ചുള്ള അന്വേഷണവും കസ്റ്റംസ് നടത്തിവരുന്നുണ്ടെന്നാണ് സൂചന. കേരളാ ആൻഡ് ലക്ഷദ്വീപ് കസ്റ്റംസിന്റെ ചുമതലയുള്ള കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.






