സോൾ∙ ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ച സ്ത്രീയെ കുറ്റവിമുക്തയാക്കി കോടതി. 61 വർഷങ്ങൾക്കു ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ചോയ് മാൽ-ജ എന്ന സ്ത്രീയെ കോടതി വിട്ടയച്ചത്. അധികാര ദുരുപയോഗത്തിന്റെ ഉദാഹരണമാണ് തനിക്ക് ലഭിച്ച ശിക്ഷയെന്ന് ചോയ് മാൽ-ജ പ്രതികരിച്ചു. 18 വയസ്സുള്ളപ്പോഴാണ് ചോയ് ദക്ഷിണകൊറിയയിലെ തെക്കൻ പട്ടണമായ ഗിംഹെയിൽ ശാരീരിക ഉപദ്രവത്തിന് ഇരയായത്.
ഉപദ്രവിക്കുന്നതിനിടെ രക്ഷപ്പെടാനായി യുവതി അക്രമിയുടെ നാവ് കടിച്ചുമുറിക്കുകയായിരുന്നു. തുടർന്ന് 21 വയസ്സുള്ള അക്രമിയുടെ നാവിന്റെ 1.5 സെന്റീമീറ്റർ (0.59 ഇഞ്ച്) നഷ്ടമായി. ഇതേതുടർന്ന് നാവ് മുറിഞ്ഞ അക്രമി പരാതിപ്പെട്ടു. തുടർന്ന് ചോയിയെ കോടതി പത്ത് മാസം ശിക്ഷിച്ചു. അതേസമയം പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിക്ക് ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. എന്നാൽ ഈ അനീതിക്കെതിരെ പോരാടാനാണ് ചോയ് തീരുമാനിച്ചത്.
‘‘എനിക്ക് നീതി ലഭിക്കാതെ ഈ കേസ് വിടാൻ എനിക്ക് കഴിയില്ലായിരുന്നു. എന്റെ അതേ വിധിയുള്ള മറ്റ് ഇരകൾക്കു വേണ്ടി നിലകൊള്ളാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഇരയിൽനിന്ന് എന്നെ ഒരു കുറ്റക്കാരിയാക്കി മാറ്റാൻ അധികാരികൾക്ക് സാധിച്ചു. എന്റെ ചുറ്റുമുള്ളവർ എന്റെ ഈ ശ്രമം പാഴായിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പക്ഷേ എനിക്ക് ഈ കേസ് വിടാൻ കഴിഞ്ഞില്ല. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ലഭിച്ച ശിക്ഷ. എന്നെ പിന്തുണച്ചവർക്ക് നന്ദി’’- ചോയി പറഞ്ഞു. ലൈംഗിക അതിക്രമങ്ങൾക്കിടെ സ്വയം പ്രതിരോധം അംഗീകരിക്കുന്നതിൽ കോടതി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി ദക്ഷിണ കൊറിയയിലെ നിയമ പാഠപുസ്തകങ്ങളിലും ഈ കേസ് പരാമർശിക്കപ്പെട്ടിട്ടുണ്ട്.








