തിരുവനന്തപുരം: യുവാവിനെ മർദിച്ച് അവശനാക്കിയശേഷം അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരിൽ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിൽപോയി. വട്ടിയൂർക്കാവ് കാച്ചാണി എ.കെ.ജി. നഗറിൽ ലക്ഷം വീട് കോളനിയിൽ ആദർശ് എന്ന ജിത്തു(29) ,നേമം സ്റ്റുഡിയോ റോഡ് അയ്യപ്പതാവണം റോഡ് നാഫിയ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(21) എന്നിവരൊണ് അറസ്റ്റുചെയ്ത്. ഇവരുടെ സംഘത്തിൽപ്പെട്ട പാച്ചല്ലൂർ സ്വദേശി ആർഷാണ് ഒളിവിൽപോയത്. വിളവൂർക്കൽ സി.എസ്.ഐ. പളളിക്ക് സമീപം കിഴക്കിൻകര പുത്തൻ വീട്ടിൽ സിജുവിനെ(28) ആണ് പ്രതികൾ ആക്രമിച്ചത്.
ഈ മാസം മൂന്നിന് പുലർച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. കുരിശടിക്ക് മുന്നിൽ തന്റെ പെൺസുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറിൽ അതുവഴി വരുകയായിരുന്ന പ്രതികൾ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികൾ തിരികെ എത്തി സിജുവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഇവർ വലിയതുറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ. അശോക കുമാർ, എസ്.ഐ. എം. ഇൻസമാം, സി.പി.ഒ.മാരായ ഷഫീഖ്, അഭിലാഷ്, കിഷോർ,കിരൺ എന്നിവർ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്. തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ചത്, പോലീസുകാരെ ആക്രമിച്ചതടക്കം നിരവധികേസുകളിൽ പ്രതിയാണ് ആദർശ്. ലഹരി സംഘങ്ങൾക്ക് അവ വാങ്ങുന്നതിന് പണം നൽകുന്നയാളാണ് നിയാസെന്നും വലിയതുറ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെറിമാൻഡ്ചെയ്തു.








