ഉഡുപ്പി കുന്താപുരയിൽ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. കുന്താപുരയിലെ കോടിയിൽ താമസിക്കുന്ന അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കിയത്.
ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്. കഴിഞ്ഞ് തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി പറഞ്ഞു. കുന്താപുരയിലെ പെട്രോൾ പമ്പിനു സമീപം കാണാമെന്നായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് ഇവിടെയെത്തിയ യുവാവിനെ, അസ്മ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ മറ്റു പ്രതികളും ഇവിടെയെത്തി. തുടർന്ന് യുവാവിന്റെ നഗ്ന ഫോട്ടോകൾ പകർത്തിയ ശേഷം മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.







