കൊൽക്കത്ത∙ ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗാളിലെ ബെഹാലയിൽനിന്നാണ് ദീപ് ഭട്ടാചാര്യ എന്നയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊൽക്കത്തയിലെ പ്രിൻസെപ് ഘട്ടിന് സമീപം ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ദീപ് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇതിനു ശേഷം യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടുകയും ചെയ്തു. ജൂലൈയിൽ യുവതി പരാതി നൽകിയെങ്കിലും അതിനുശേഷം പ്രതി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് യുവതിയെ ദീപ് ഭട്ടാചാര്യ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പിന്നീട് ചാറ്റു ചെയ്ത് കൂടുതൽ അടുത്തു. ഇതിനു പിന്നാലെയാണ് നേരിൽ കാണുന്നതിനായി ബോട്ട് യാത്രയ്ക്കു ക്ഷണിച്ചത്. എന്നാൽ ഇതിനിടെ യുവതിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.






