
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ഛാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. ജൂലൈ 29 ന് പതിവ് പോലെ ജോലിക്ക് പോയെങ്കിലും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു സൂചനകളൊന്നും ലഭിച്ചില്ല.
ഇതിനിടെ, കാസ്ഗഞ്ച് ജില്ലയിലെ ധോൽന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകൾക്കരികിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ആസിഡ് ഉപയോഗിച്ച് മൃതദേഹം നശിപ്പിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. മൃതദേഹം പുഴവരിച്ച നിലയിൽ ആയിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം യൂസഫിന്‍റെതാണെന്നു സ്ഥിരീകരിച്ചു.
വിശദമായ അന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യ തബാസ്സും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നു പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു പിന്നാലെ ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയര്‍ കീറി മുറിച്ചു. തുടര്‍ന്ന് മൃതദേഹത്തിൽ ആസിഡ് ഒഴിച്ച് തെളിവ് നശിപ്പിക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തബാസ്സിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിഷും കുടുംബവും ഒളിവിലാണെന്നും പോലീസ് അറിയിച്ചു.