
കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരുകൂട്ടം ആളുകൾ ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിൽനിന്ന് പിടിച്ചിറക്കി ഇവരെ വെടിവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണു കൊല്ലപ്പെട്ടതെന്നും 3 ദിവസം മുൻപാണു സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി.
ദുരഭിമാനക്കൊലയാണ് ഇതെന്ന് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിച്ചു. അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണു സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാക്കിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായി മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.