ബിഹാർ∙ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ വെടിയുതിർത്തത്. ഇയാൾ ആരതിയുടെ അയൽവാസിയാണ്.
പ്രണയപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ അതിഥികളിൽ ചിലർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ആരതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആരതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ദീനബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്ന് എത്തിയ വരന്റെ സംഘം മടങ്ങിപ്പോയി.






