ചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കിയെന്ന് റിപ്പോർട്ട്. വിജയ് അധികാരത്തിലെത്തുന്നത് എഐഎഡിഎംകെ നേതാവ് എം.ജി.രാമചന്ദ്രൻ തമിഴ്നാട്ടിൽ ശക്തികേന്ദ്രമായതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസമുണ്ടാക്കുമെന്നും ഡിഎംകെ ഉദയനിധി സ്റ്റാലിൻ വിഭാഗം ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതിജീവനത്തിന്റെ ഭാഗമായി ഡിഎംകെയുമായി ചർച്ച ടത്താൻ എഐഎഡിഎംകെയും സന്നദ്ധരായിട്ടുണ്ട്. ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. എംഎൽഎമാരുമായുള്ള ചർച്ചയുടെ ഭാഗമായി പളനിസ്വാമി ഇപ്പോൾ പുതുച്ചേരിയിലാണുള്ളത്. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ മുൻകരുതലിന്റെ ഭാഗമായി എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.
അതേസമയം, ഡിഎംകെ–എഐഎഡിഎംകെ സഖ്യസർക്കാരുണ്ടായാൽ ടിവികെയുടെ 108 എംഎൽഎമാരെയും രാജിവയ്പ്പിക്കാനാണ് വിജയ്‌യുടെ തീരുമാനം. എം.കെ.സ്റ്റാലിനോ പളനിസ്വാമിയോ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചാൽ എല്ലാവരും രാജിവയ്ക്കുമെന്ന് വിജയ് മുന്നറിയിപ്പു നൽകി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.





