പനാജി ∙ ഗോവയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ഗർഭിണികളായതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു). ഈ കാലയളവിൽ 1,200 ലധികം ലൈംഗിക പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പല കേസുകളിലും പ്രസവസമയത്ത് മാത്രമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ പോലും അറിയുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.
വിക്ടിം അസിസ്റ്റൻസ് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം 16 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാരിലാണ് ഗർഭധാരണം കൂടുതൽ (60%). 11 മുതൽ 15 വയസ്സുവരെയുള്ളവരിൽ ഇത് 39 ശതമാനമാണ്. പത്ത് വയസ്സിനു താഴെയുള്ള കുട്ടികളിൽ ഒരു ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തു വയസ്സുകാരിയാണ് ഇത്തരത്തിൽ ഗർഭിണിയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന് വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് പ്രധാന നിർദേശം. സ്കൂളുകൾ വഴി കൃത്യമായ അറിവ് പകർന്നു നൽകണം. ഇതിനായി ഏകീകൃതമായ പാഠ്യപദ്ധതി തയ്യാറാക്കണം. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അവർക്ക് കൗൺസിലിങ് നൽകാനും അധ്യാപകരെ പ്രാപ്തരാക്കണം. നിയമപരമായ വശങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടാകണം. കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ ആശയവിനിമയം ആവശ്യമാണെന്നും നിർദേശമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വിഎയു ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ, നിയമസഹായം, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും. കൗമാരപ്രായക്കാരിലെ ഗർഭധാരണം വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നും എമിഡിയോ പിൻഹോ പറഞ്ഞു.





