ദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.
1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും വലിയ ചിമ്പാൻസി കൂട്ടമായിരുന്നു ഇത്. 2015ലാണ് ഇവ കൂട്ടം പിരിഞ്ഞു തുടങ്ങിയത്. 2017ൽ രോഗബാധമൂലം കുഞ്ഞുങ്ങളടക്കം 25 എണ്ണം മരിച്ചതോടെ സാമൂഹികബന്ധങ്ങൾ തകർന്നുവെന്നും 2018 മുതൽ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് ആക്രമണങ്ങൾ ആരംഭിച്ചെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.
കടി, അടി, തൊഴി, വലിച്ചിഴയ്ക്കൽ തുടങ്ങിയവയായിരുന്നു യുദ്ധതന്ത്രം. ആന്തരാവയവങ്ങൾക്കേറ്റ പരുക്കുമൂലം 17 കുഞ്ഞുങ്ങളടക്കം 28 മരണം രേഖപ്പെടുത്തി. ആക്രമണങ്ങളിൽ ഇപ്പോൾ പെൺ ചിമ്പാൻസികളും സജീവമാണെന്നു ടെക്സസ് സർവകലാശാലയിലെ ഡോ. ആറോൺ സാൻഡൽ പറയുന്നു. ഭക്ഷണത്തിനുള്ള പോരാട്ടവും ആൺ-പെൺ മത്സരം തീവ്രമായതുമാകാം കാരണമെന്നാണു വിലയിരുത്തൽ.






