ഹൈദരാബാദ്∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.
മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. ഇതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം ഉണ്ടാക്കിയ മാനസിക ആഘാതമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.





