ഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ മരണത്തിനു പിന്നിലുള്ളവരായിരിക്കും’ – സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്കിൽ വിഡിയോ ഇട്ടതിനു പിന്നാലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച ജൈവകർഷകൻ ഉല്ലല പുളിക്കാശേരിൽ കെ.ചെല്ലപ്പന്റെ (65) മകൻ ദീപു ഇന്നലെ പറഞ്ഞതിങ്ങനെ. ‘ഇത് എന്റെ മരണമൊഴിയാണെന്നു കരുതണം’ എന്നും കൂട്ടിച്ചേർത്താണു ദീപു ആശങ്ക പങ്കുവച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ചെല്ലപ്പന്റെ ഭാര്യ ആനന്ദവല്ലിയും മകൾ ജ്യോതിയും പറഞ്ഞു.
‘അച്ഛന്റെ മൃതദേഹം മുന്നിൽ കിടത്തിയിരിക്കുമ്പോഴാണു ഞാൻ പരാതി എഴുതിക്കൊടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം അച്ഛനെ കാണാൻ ഇടയാഴത്തെ ഫാമിൽ ചെന്നപ്പോൾ ഫാമിന്റെ താക്കോൽ ഒരെണ്ണം എന്റെ കയ്യിൽത്തന്നു. ഉടനെതന്നെ അറബിക്കടലിൽ ചേരുമെന്നും കുടുംബത്തെ നോക്കണമെന്നും തനിക്കു പിന്നാലെ വരരുതെന്നുമൊക്കെ അച്ഛൻ എന്നോടു പറഞ്ഞു.
പുതിയ ഏതോ സമരത്തിന് അദ്ദേഹം തയാറെടുക്കുകയാണെന്നാണു ഞാൻ കരുതിയത്. ജീവനു ഭീഷണിയുണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നു. ചിലയാളുകളുടെ പേരും പറഞ്ഞു. വ്യക്തത വരുത്താൻ കഴിയാത്തതിനാൽ ആ പേരുകൾ ഞാൻ ഇപ്പോൾ പുറത്തുപറയുന്നില്ല. അച്ഛന്റെ ശരീരത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ടിട്ടും എന്നെ വായിച്ചു കേൾപ്പിക്കുകയോ കാണിക്കുകയോ ചെയ്തിട്ടില്ല. എനിക്കതിന്റെ കോപ്പിയെങ്കിലും വേണം. ആത്മഹത്യയുടെ ഉത്തരം അതിലായിരിക്കും’– ദീപു പറഞ്ഞു.
മരണം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് വിളിച്ചില്ലെന്നും മൊഴി രേഖപ്പെടുത്തിയില്ലെന്നും ആനന്ദവല്ലിയും മകൾ ജ്യോതിയും പറഞ്ഞു. ‘ജനങ്ങൾക്കു വേണ്ടി മാത്രം ജീവിച്ചയാളാണ് അദ്ദേഹം. അങ്ങനെയുള്ള ആൾ ആത്മഹത്യ ചെയ്യില്ല. പിറകിൽനിന്ന് എന്തോ പ്രേരണ ഉണ്ടായിട്ടുണ്ട്. അവർ ഇപ്പോഴും ഇവിടെയൊക്കെയുണ്ട്’ – ഇരുവരും പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞാൽ അന്വേഷണം സജീവമാക്കുമെന്നും വൈക്കം എസ്എച്ച്ഒ ഇ.കെ.സോൾജിമോൻ പറഞ്ഞു.





